Kerala

‘ജനസദസല്ല ഗുണ്ടാ സദസ്സ്; മുഖ്യമന്ത്രിയുടെ കൂടെ ഇങ്ങനെ നടക്കാൻ മന്ത്രിമാർക്ക് ലജ്ജയില്ലേ?’ കെ സുധാകരൻ

Spread the love

നവകേരള സദസിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇത് ജനസദസല്ലെന്നും അനുയോജ്യമായ പേരിടാമെങ്കിൽ സാധിക്കുമെങ്കിൽ ഗുണ്ടാ സദസ് എന്നു പേരിടണമെന്നും സുധാകരൻ പറഞ്ഞു. ഇതിന്റെ തെളിവാണ് പഴയങ്ങാടിയിലെ അക്രമമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഓഫീസർമാർ മർദ്ദിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ വയർലെസ് സെറ്റ് കൊണ്ട് മർദ്ദിച്ചു. സംരക്ഷണം കൊടുക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ രീതിയിലുള്ള സംരക്ഷണം കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമില്ല. രാവിലെ മുതൽ ഗുണ്ടകൾ വണ്ടിയിൽ വന്നിറങ്ങുകയാണെന്നും കെ സുധാകരൻ പറഞ്ഞു. ഈ സുരക്ഷാസേന എവിടെ നിന്ന് കൊണ്ടുവന്നതാണെന്നും ഇവർ ആരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ഓഫീസർമാർ തറ ഗുണ്ടകളെപോലെ പെരുമാറുകയാണെന്നും അദ്ദേ​ഹം വിമർശിച്ചു.

ഗുണ്ടകളെ കൊണ്ടുള്ള യാത്ര നാടിനും ജനാധിപത്യത്തിനും അപമാനമാണെന്നും ഒന്നുകിൽ മുഖ്യമന്ത്രി യാത്ര നിർത്തണം അല്ലെങ്കിൽ പേര് മാറ്റണമെന്നും അദ്ദേ​ഹം പറഞ്ഞു. ഈ യാത്ര തിരുവനന്തപുരത്ത് എത്തില്ലെന്നും കെ സുധാകരൻ പറഞ്ഞു. എല്ലാ വഴികളും അടച്ചു കെട്ടി സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും എല്ലാം ജനങ്ങൾ വകവെച്ചു കൊടുക്കില്ലെന്നും ജനങ്ങൾ പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

നവ കേരള സദസ്സിൽ മന്ത്രിമാരുടെ പണി എന്താണെന്നും ഏതെങ്കിലും പരാതിക്കാരെ കാണുന്നുണ്ടോയെന്നും സുധാകരൻ ചോ​ദിച്ചു. മുഖ്യമന്ത്രിയുടെ കൂടെ ഇങ്ങനെ നടക്കാൻ മന്ത്രിമാർക്ക് ലജ്ജയില്ലെ. മന്ത്രിമാർ സ്വന്തം വ്യക്തിത്വം കളയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

പരിപാടിയിലേക്ക് ആളുകളെ വാഹനത്തിൽ കൊണ്ടിറക്കുന്നവെന്ന് സുധാകരൻ ആരോപിച്ചു. ഒരു സ്ഥലത്തെ പരിപാടിയിൽ പങ്കെടുത്തവർ അടുത്ത സ്ഥലത്തും പങ്കെടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നവകേരള സദസിൽ ലീഗ് നേതാവ് എൻ എ അബൂബക്കർ പങ്കെടുത്തത് രാഷ്ട്രീയ ബോധമില്ലാത്തതിനാലാണെന്നും മറ്റൊന്നും പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. ആടിൻ്റെ പിന്നാലെ പട്ടി നടക്കുന്നതുപോലെയാണ് ലീഗിൻ്റെ പിന്നാലെ സിപിഐഎം നടക്കുന്നതെന്നും സുധാകരൻ വിമർശിച്ചു.