Kerala

‘വിവാദം സിപിഐഎമ്മിനെ വെള്ളപൂശാൻ’; പട്ടി പരാമർശം വളച്ചൊടിച്ചെന്ന് കെ സുധാകരൻ

Spread the love

പട്ടി പരാമർശം വളച്ചൊടിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. വിവാദം സിപിഐഎമ്മിനെ വെള്ളപൂശാൻ. തന്റെ പ്രസ്താവന മുസ്ലിം ലീഗിനെതിരെയാണെന്ന് വളച്ചൊടിച്ചു വാർത്ത നൽകി. കോൺഗ്രസിനെയും ലീഗിനെയും തകർക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുമായും ഇ.ടി മുഹമ്മദ് ബഷീറുമായും സംസാരിച്ചെന്നും കെ സുധാകരൻ പ്രസ്താവനയിലൂടെ അറിയിച്ചു.

ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് അപ്രസക്തമായ സിപിഎമ്മിനെ വെള്ളപൂശി ഏതുവിധേനെയും രക്ഷപ്പെടുത്താന്‍ ചില കൂലി എഴുത്തുകാരും സിപിഎമ്മും ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന വിവാദം. മുസ്ലിം ലീഗ് എംപി ഇ.ടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പറഞ്ഞിട്ടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, അറിയാത്ത വിഷയത്തില്‍ സാങ്കല്‍പ്പികമായ സാഹചര്യം മുന്‍ നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും എന്ന ആശയമാണ് ‘അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണമോയെന്ന്’ തമാശ രൂപേണ പ്രതികരിച്ചത്.

തന്റെ പ്രസ്താവന മുസ്ലീം ലീഗിനെതിരാണെന്ന് വളച്ചൊടിച്ച് ചിലര്‍ വാര്‍ത്ത നല്‍കി. സിപിഎമ്മിന് അനുകൂല രാഷ്ട്രീയ സാഹചര്യം ഒരുക്കുകയെന്നതിന് വേണ്ടി ചിലര്‍ പണിയെടുക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു വാര്‍ത്ത. അഞ്ച് പതിറ്റാണ്ടോളം നീണ്ട സുദൃഢബന്ധമാണ് കോണ്‍ഗ്രസും ലീഗും തമ്മിലുള്ളത്. കേരളത്തിലെ മുസ്ലീം ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താന്‍. വളച്ചൊടിച്ച വാര്‍ത്ത നല്‍കി കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. തന്റെ രാഷ്ട്രീയമെന്താണെന്ന് കൃത്യമായി ബോധ്യം മുസ്ലീം ലീഗ് നേതൃത്വത്തിനുണ്ട്. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.