Kerala

പമ്പയിലെ പുരോഹിത നിയമന ക്രമക്കേടിൽ ഹൈക്കോടതി ഇടപെടൽ

Spread the love

പമ്പയിലെ പുരോഹിത നിയമനത്തിലെ ക്രമക്കേടിൽ ഹൈക്കോടതി ഇടപെട്ടു. എല്ലാ ഫയലുകളും രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. പട്ടികയിലെ ക്രമിനൽ പശ്ചാത്തലമുള്ളവരുടെ വിശദാംശങ്ങളും ലഭ്യമാക്കണം. ഏതൊക്കെ കേസുകളിലാണ് പ്രതിയെന്നും എത്ര പേർ പ്രതിസ്ഥാനത്തുണ്ടെന്നും വ്യക്തമാക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി.

സ്ഥിരമായി ചിലർക്ക് മാത്രം നിയമനം നൽകുന്നുവെന്നാണ് ഹർജി. പിതൃ പൂജ നടത്തുന്ന ബലിത്തറകളിലെ നിയമനം ബോർഡ് ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് മാത്രമെന്നാണ് ആരോപണം. കഴിഞ്ഞ നാലു വർഷമായി കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. മാർക്ക് പ്രസിദ്ധീകരിക്കുന്ന പതിവ് നിർത്തിയാണ് ഇത്തവണ പട്ടിക പ്രസിദ്ധീകരിച്ചത്.

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ടാണ് ബലിത്തറകളിലെ പുരോഹിത നിയമനം നടന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതിനുള്ള കരാർ ലഭിക്കുന്നത് ഒരേ ആളുകൾക്കാണ്. 2020 മുതൽ ദേവസ്വം ബോർഡ് ബലിത്തറ നടത്താൻ നിയമനം നൽകിയവരുടെ പട്ടികയാണിത്. ഓരോ വർഷവും ലിസ്റ്റിലെ ക്രമപട്ടകയിൽ മാറ്റമുണ്ടാകുമെങ്കിലും ഇവർക്ക് നിയമനം ലഭിക്കുന്നു.

ഇത്തവണ കരാർ ലഭിച്ച 19 പേരിൽ 11 പേരും നാലു വർഷമായി സ്ഥിരമായി നിയമിക്കപ്പെടുന്നവരാണ്. പുരേഹിത നിയമനത്തിനായി 75 പേരാണ് അപേക്ഷിച്ചത്. ഇവരിൽ നിന്ന് ഇന്റർവ്യൂ നടത്തിയാണ് നിയമനം. ഇന്റർവ്യൂവിന് വന്ന 75 പേരിൽ നിയമനം ലഭിച്ചത് എട്ട് പുതുമുഖങ്ങൾക്ക് മാത്രം. ബാക്കി 11 പേരും സ്ഥിരമായി നിയമിക്കപ്പെടുന്നവരാണ്. അപേക്ഷ വാങ്ങി നടത്തുന്ന ഇന്റർവ്യൂവിലാണ് ക്രമക്കേട് നടക്കുന്നത്. മുൻ വർഷങ്ങളിൽ നിയമനം ലഭിക്കുന്നവർക്ക് കിട്ടുന്ന മാർക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ഇതും അവസാനിപ്പിച്ചു. പുരോഹിതർ നൽകുന്ന ക്വട്ടേഷൻ തുകയും ഇത്തവണ വെളിപ്പെടുത്താതെയാണ് പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.