‘ഹരിദാസന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല’; നിയമനക്കോഴ വിവാദത്തിൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് എം.വി ഗോവിന്ദൻ
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തിൽ ഗൂഢാലോചന വെളിപ്പെട്ടതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഹരിദാസന്‍റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചക്കും ഒരു മാധ്യമവും തയാറാകുന്നില്ലെന്നും വിമർശനം. കേസിൽ അന്വേഷണം നടക്കട്ടെയെന്നും പിന്നീട് വിശദമായി പ്രതികരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കോഴ ആരോപണം, വ്യാജമെന്ന് പരാതിക്കാരൻ ഹരിദാസൻ തന്നെ സമ്മതിച്ചതിരുന്നു. ഇതോടെയാണ് സിപിഐഎം ഉന്നയിച്ച ഗൂഢാലോചന വാദം കൂടുതൽ ബലപ്പെട്ടത്. വിഷയത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അന്വേഷണം ദ്രുതഗതിയില്‍ മുന്നോട്ടുപോകണം. ഇപ്പോള്‍ നിയമത്തിന്റെ മുന്നില്‍ വന്നവരും വരാന്‍ ബാക്കിയുണ്ടെങ്കില്‍ അവരേയുമെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴ നല്‍കിയെന്ന വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങൾ വൈകുന്നേര ചര്‍ച്ചക്ക് ഉപയോഗിച്ചു. എന്നാല്‍, ഹരിദാസന്‍റെ വെളിപ്പെടുത്തലില്‍ ഒരു ചര്‍ച്ചക്കും ഒരു മാധ്യമവും തയാറാകുന്നില്ല. മാധ്യമങ്ങളുടെ കാപട്യമാണ് ഇതുവഴി തുറന്നുകാണിക്കപ്പെട്ടതെന്നും എം.വി ഗോവിന്ദൻ. വിവാദത്തിൽ തനിക്ക് പലതും പറയാനുണ്ടെന്നും ഇപ്പോള്‍ അന്വേഷണം നടക്കട്ടെയെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. കോഴ ആരോപണത്തിലെ ട്വിസ്റ്റ് വിവാദങ്ങളെ പ്രതിരോധിക്കാനുള്ള കവചമാക്കുകയാണ് സിപിഐഎം.