കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; പി ആർ അരവിന്ദാക്ഷനും സി കെ ജിൽസും 14 ദിവസത്തേക്ക് റിമാൻഡിൽ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയുമാണ് കലൂർ പി എം എൽ എ കോടതി റിമാൻഡ് ചെയ്തത്. പ്രതികളുടെ ജാമ്യാപേക്ഷ 12 ന് കോടതി പരിഗണിക്കും.
6 ശബ്ദരേഖയാണ് ഇഡി കേൾപ്പിച്ചതെന്നും, എന്നാൽ 13 എണ്ണത്തിൽ ഒപ്പിടീച്ചെന്നും കോടതിയോട് അരവിന്ദാക്ഷൻ പറഞ്ഞു. ശബ്ദം തന്റേതെന്ന് അരവിന്ദാക്ഷൻ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി.
സതീഷ്കുമാറുമായുള്ള ഫോൺ സംഭാഷണത്തിൽ ഒന്നും ഓർമയില്ലെന്നാണ് അരവിന്ദാക്ഷന്റെ മറുപടിയെന്നും ഇഡി പറഞ്ഞു. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും ഇഡി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോടതി 14 ദിവസത്തേക്ക് പ്രതികളെ റിമാൻഡ് ചെയ്തത്. കസ്റ്റഡി കാലവധി കഴിഞ്ഞതിനെ തുടർന്നായിരുന്നു പി ആർ അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും കോടതിയിൽ ഹാജരാക്കിയത്.