National

മൂന്ന് ദിവസത്തിനിടെ രണ്ട് പേര്‍ കൂടി… കുട്ടികളുടെ ജീവനെടുത്ത് എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള്‍

Spread the love

ജയ്പൂര്‍: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന ഒരു കുട്ടി കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ സിക്കാർ ജില്ലയില്‍ 18 വയസ്സുള്ള വിദ്യാർത്ഥിയാണ് ജീവനൊടുക്കിയത്. സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. മൂന്ന് ദിവസത്തിനിടെ സിക്കാറിൽ രണ്ടാമത്തെ വിദ്യാര്‍ത്ഥിയാണ് ജീവിതം അവസാനിപ്പിച്ചത്

നിതിൻ ഫൗജ്‍ദാര്‍ എന്ന വിദ്യാര്‍ത്ഥി ജൂണ്‍ മാസത്തിലാണ് നീറ്റിന് തയ്യാറെടുക്കാൻ സിക്കാറിൽ എത്തിയത്. കോച്ചിംഗ് സെന്ററിൽ പരിശീലനം നേടുന്നതിനിടെ ശനിയാഴ്ച കുട്ടി ക്ലാസില്‍ എത്തിയില്ലെന്ന് ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര ഡെഗ്ര പറഞ്ഞു. നിതിന്‍റെ കൂടെ താമസിച്ചിരുന്ന കുട്ടി തിരികെ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഒക്ടോബര്‍ അഞ്ചിന് 16 വയസ്സുള്ള കൗശൽ മീണ എന്ന വിദ്യാര്‍ത്ഥിയും ജീവനൊടുക്കിയിരുന്നു.

രാജ്യത്തെ എന്‍ട്രന്‍സ് കോച്ചിംഗ് ഹബ്ബ് എന്ന് അറിയപ്പെടുന്ന കോട്ടയില്‍ ഈ വര്‍ഷം ഇതുവരെ 23 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി. കഴിഞ്ഞ വര്‍ഷം 15 പേരാണ് ഇവിടെ ജീവിതം അവസാനിപ്പിച്ചത്.

കോച്ചിംഗ് സെന്‍ററുകളിലെ പ്രതിവാര ടെസ്റ്റുകള്‍ വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലും നിരാശയിലുമാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത രണ്ട് മാസത്തേക്ക് ടെസ്റ്റുകൾ നടത്തരുതെന്ന് കോട്ടയിലെ കോച്ചിംഗ് സെന്‍ററുകള്‍ക്ക് കലക്ടര്‍ ഒ പി ബങ്കര്‍ കര്‍ശന നിര്‍ദേശം നൽകിയിരുന്നു. വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കണമെന്നും നിരീക്ഷണം വേണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കുട്ടികള്‍ ജീവനൊടുക്കുന്നത് തടയാന്‍ വിചിത്രമായ വഴികളാണ് അധികൃതര്‍ ആവിഷ്കരിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന വിദ്യാർഥി ആത്മഹത്യ ചെറുക്കാന്‍ സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കുകയാണ് കോട്ട ഭരണകൂടം. കൂടുതൽ പേരും ഫാനിൽ തൂങ്ങിമരിക്കുന്നതിനാലാണ് ഹോസ്റ്റലുകളില്‍ സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇത്തരം ഫാനുകളില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ചാല്‍ സ്പ്രിങ് ഫാനിനെ താഴേക്ക് വലിക്കും. കെട്ടിടങ്ങളില്‍ നിന്ന് ചാടി ആത്മഹത്യചെയ്യുന്നത് തടയാന്‍ ഹോസ്റ്റലുകളുടെ ബാല്‍ക്കണികളില്‍ ഉരുക്കു വലകള്‍ സ്ഥാപിക്കാനും നടപടിയെടുത്തു. താഴേക്ക് ചാടുന്നവരെ പരിക്കേല്‍ക്കാതെ രക്ഷിക്കാന്‍ രക്ഷാകവചമായി 150 കിലോഗ്രാം വരെ ഭാരം താങ്ങുന്ന കൂറ്റന്‍ വലകളും സ്ഥാപിക്കുന്നുണ്ട്.

പഠന ഭാരത്തെ തുടര്‍ന്നുള്ള മാനസിക സമ്മർദത്താലാണ് വിദ്യാർഥികൾ ജീവനൊടുക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പ്രതി വര്‍ഷം 2 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കോട്ടയിലെത്തുന്നത്.