World

ഹമാസ് ഒറ്റയ്ക്കല്ല; ഇസ്രയേലിന് ഉള്ളിൽ കയറി ആക്രമിക്കാൻ സഹായം കിട്ടിയത് ഇറാനിൽ നിന്ന്: വെളിപ്പെടുത്തൽ

Spread the love

ടെൽ അവീവ്: പശ്ചിമേഷ്യയിൽ അശാന്തി പടർത്തിയ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇസ്രയേലിന് ഉള്ളിൽ കടന്ന് ഇന്നലെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ ഇന്നലെ വിശേഷിപ്പിച്ചത്. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാൻ. എന്നാൽ പലസ്തീൻ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.

ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലും പ്രത്യാക്രമണം നടത്തി. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 കടന്നു. 1590 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബന്ദികളാക്കിയ ഇസ്രയേലി സൈനികരിൽ ചിലരെ ഗാസയിലെ ഒളിത്താവളങ്ങളിൽ എത്തിച്ചെന്ന് ഹമാസ് പറഞ്ഞു. ചുരുങ്ങിയത് 50 ഇസ്രയേലി പൗരന്മാരെങ്കിലും ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലയിടത്തും വീടുകൾക്ക് ഉള്ളിലേക്ക് കടന്നു കയറി കുടുംബങ്ങളെ ഒന്നടങ്കം ഹമാസ് സംഘം കൊലപ്പെടുത്തിയെന്നാണ് വിവരം.

ഇസ്രയേലിന് ഉള്ളിൽ കടന്ന ഹമാസ് സായുധ സംഘത്തെ ഇനിയും പൂർണമായി തുരത്താൻ ബെഞ്ചമിൻ നെതന്യാഹുവിന്റെ പടയ്ക്ക് കഴിഞ്ഞിട്ടില്ല. വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. അതിനിടെ ബോംബുകളും മിസൈലുകളും തൊടുത്ത് ഗാസയിൽ തീമഴ പെയ്യിച്ച ഇസ്രയേലിന്റെ ആക്രമണത്തിലും 250 ഓളം പേർ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. ജനങ്ങൾ വീട് വിട്ടു പോകണമെന്ന് ഗാസയിലെ പല മേഖലകളിലും ഇസ്രയേൽ അറിയിപ്പ് പുറപ്പെടുവിച്ചു. ഗാസയിലേക്ക് ഇന്ധനം അടക്കം ചരക്കുനീക്കം തടയുമെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.