World

നയതന്ത്രജ്ഞരെ ഒഴിപ്പിച്ചു; ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന അന്ത്യശാസനം അംഗീകരിച്ച് കാനഡ

Spread the love

നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന അന്ത്യശാസനം അംഗീകരിച്ച് കാനഡ. ഭൂരിപക്ഷം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയ്ക്ക് പുറത്തേക്ക് കാനഡ മാറ്റി. ഡല്‍ഹിക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ സിംഗപ്പൂര്‍. ക്വാലലംപൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. ഒക്ടോബര്‍ 10ന് മുന്‍പ് 14 ഉദ്യോഗസ്ഥരെ പിന്‍വലിക്കണം എന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം. കാനഡയുടെ നാല്‍പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായി വിദേശകാര്യ മന്ത്രാലയ വാക്തവായ അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 10 ന് ശേഷം ഇന്ത്യയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടര്‍ന്നാല്‍ നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യവ്യക്തമാക്കിയിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ കാനഡയ്ക്ക് 62 പ്രതിനിധികളാണുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ സജീവമായി അന്വേഷിക്കുകയാണെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരുന്നു. അതേസമയം ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. കൊലപാതകത്തില്‍ തെളിവ് കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.