Kerala

അഖില്‍ സജീവിന്റെ അക്കൗണ്ട് കാലി; നിയമന തട്ടിപ്പില്‍ പങ്കില്ലെന്ന് മൊഴി

Spread the love

നിയമന തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് അഖില്‍ സജീവ്. പത്തനംതിട്ട എസ്പിയുടെ ചോദ്യം ചെയ്യലിലും മൊഴി ആവര്‍ത്തിച്ചു. തമിഴ്‌നാട്ടിലെ തേനിയ്ക്കു സമീപത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ പിടിയിലായത്. അഖിലിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കന്റോണ്‍മെന്റ് പോലീസ് നിലവില്‍ പത്തനംതിട്ടയിലെത്തിയിട്ടുണ്ട്.

അതേസമയം അഖില്‍ സജീവന്റെ ബാങ്ക് അക്കൗണ്ടുകള്‍ കാലിയെന്ന് പോലീസ്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. ഒരു ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പത്തനംതിട്ട ശാഖയിലാണ് അഖിലിന്റെ അക്കൗണ്ട്. ഈ അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റുകള്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഖിലിന്റെ അക്കൗണ്ട് കാലിയാണെന്ന് കണ്ടെത്തിയത്. അക്കൗണ്ടിലേക്കെത്തിയ പണം എവിടേക്ക് പോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

പരാതിക്കാരന്‍ ഹരിദാസ് ഒളിവില്‍ പോയത് അന്വേഷണ സംഘത്തിന് തലവേദനയാകുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹരിദാസിന് നോട്ടീസ് നല്‍കാനും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിലെ മറ്റൊരു പ്രധാന പ്രതി ലെനിന്‍ രാജും ഒളിവിലാണ്.

സെക്രട്ടറിയേറ്റിനു മുന്‍പില്‍ വെച്ച് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവിനു പണം നല്‍കിയെന്ന ആരോപണം നുണയാണെന്ന് പോലീസ് സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെ ഹരിദാസ് ഒളിവില്‍ പോയെന്നാണ് പോലീസിന്റെ സംശയം.