ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി
ഡൽഹിയിൽ ആദായനികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി. മൊബൈൽ ചാർജിങ് കേബിൾ കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 22 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയോ എന്നും സംശയമുണ്ട്. തെക്ക് – കിഴക്കൻ ഡൽഹിയിലെ അമർ കോളനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ഇവരുടെ വീട്ടിലുണ്ടായിരുന്ന മുൻ ജീവനക്കാരനാണ് കുറ്റകൃത്യം ചെയ്തതെന്നാണ് നിഗമനം. ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ വീട്ടിൽ നിന്ന് ഒരു സഹായിയെ പുറത്താക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം ഇയാൾ വീടിന് സമീപത്ത് നിൽക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. കൊലപാതകത്തിൽ ഇയാളുടെ പങ്ക് പൊലീസ് അന്വേഷിക്കുകയാണ്.
പെൺകുട്ടിയുടെ രക്ഷിതാക്കൾ ജിമ്മിൽ ആയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. എൻജിനീയറിങ് ബിരുദധാരിയാണ് കൊല്ലപ്പെട്ട 22കാരി. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന രാജസ്ഥാൻകാരനായി വ്യാപക തിരച്ചിൽ നടത്തുകയാണ് അന്വേഷണ സംഘം.
