National

ഉജ്ജയിൻ ബലാത്സം​ഗം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ, മൂന്നുപേർ കൂടി കസ്റ്റഡിയിൽ

Spread the love

മധ്യപ്രദേശിൽ മാനസിക വൈകല്യമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിന്റെ നിർണായക വിശദാംശങ്ങൾ പുറത്ത്. പെൺകുട്ടി ബലാത്സംഗത്തിനിരയായത് തട്ടിക്കൊണ്ടു പോയതിന് ശേഷം. സംഭവത്തിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിൽ. അതേസമയം സംഭവത്തിൽ 38 കാരനായ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഈ മാസം 24 ന് മധ്യപ്രദേശിലെ സ്തനയിൽ നിന്ന് കാണാതായ പെൺകുട്ടിയാണ് ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായി അർദ്ധനഗ്നയായി തെരുവിലൂടെ നടന്നത്. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് ലഭിച്ച മൊഴിയിൽ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

സംഭവത്തിൽ ഓട്ടോ ഡ്രൈവർ ഉൾപ്പെടെ നാലുപേർ ഇതുവരെ കസ്റ്റഡിയിൽ ആയിട്ടുണ്ട്. അറസ്റ്റിലായ ഡ്രൈവറുടെ ഓട്ടോയിൽ നിന്ന് കണ്ടെത്തിയ രക്തക്കറയുടെ ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. ജീവൻ ഖേരിയിൽ നിന്നും പെൺകുട്ടി ഇയാളുടെ ഓട്ടോയിൽ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചു വരുന്നു. അതിനിടെ പെൺകുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്.