ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ജുംക സെൽഫി വൈറലാകുന്നു,ഒപ്പം ചോദ്യങ്ങളും; മെലോണിക്കാരാകും ജുംക സമ്മാനിച്ചത്?
ശൈത്യകാല ഫാഷൻ വസ്ത്രം- ചാർക്കോളും ബീജും കോമ്പോ, നല്ല ഹെയർ സ്റ്റൈൽ ഇതൊക്കെയുണ്ടെങ്കിലും കാണുന്നയാളുടെ നോട്ടം പോകുന്നത് മെലോണിയുടെ കാതുകളിലേക്കാണ്. വെസ്റ്റേൺ ഡ്രസിനൊപ്പം ചേർച്ച തോന്നാത്ത തരത്തിൽ ഒരു ഫ്യൂഷൻ പോലെ നമ്മുടെ ഇന്ത്യൻ ജുംക. സാധാരണ സ്റ്റൈലിസ്റ്റുകളൊന്നും ബ്ലേസിയറിനൊപ്പം ജുംക നിർദേശിക്കാറില്ല. എന്നാൽ മെലോണിയുടെ സെൽഫിയിലെ ജുംക നല്ല ഭംഗിയെന്ന് നെറ്റിസൺസ്. കുട്ടിക്കുട്ടി ഗുംഗ്രുകൾ നിറഞ്ഞ ആ ജുംകകളിൽ നിന്ന് ഇന്റർനെറ്റ് ലോകം കണ്ണെടുക്കാതിരുന്നപ്പോൾ ചിത്രമങ്ങ് വൈറലായി. പിന്നെ കമന്റുകളായി മീമുകളായി.
ഇറ്റലിയുടെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് പറഞ്ഞുള്ള മെലോണിയുടെ ഗൗരവമുള്ള പോസ്റ്റിന്റെ ഉള്ളടക്കം ചർച്ചയായില്ലെന്നതാണ് കൗതുകം. പോസ്റ്റിനെ സജീവമാക്കിയത് ജുംകയുമായി ബന്ധപ്പെട്ട കമന്റുകളാണ് . ‘ഇന്ത്യയിൽ നിന്നുള്ള ജുംകകൾ?’ എന്നായിരുന്നു ഒരു കമന്റിലെ ചോദ്യം. ജുംക ഇഷ്ടപ്പെട്ടെന്ന് മറ്റൊരാൾ. ആ കമ്മലുകൾ മനോഹരമാണെന്ന് വേറൊരു കമന്റ്. ചിലരാണെങ്കിൽ ആഴത്തിലുള്ള വിശകലനങ്ങളും കമന്റിലൂടെ നടത്തി. ഇന്ത്യയുടെ വളർന്നുവരുന്ന ആഗോള സാംസ്കാരിക കാഴ്ചപ്പാടിനുള്ള അംഗീകാരമാണെന്നാണ് ഇക്കൂട്ടരുടെ വാദം. ബോളിവുഡിലെ പവർ ഡ്രസിങ്ങിനോട് ഉപമിച്ച മീമുകളും ചിലർ സൃഷ്ടിച്ചു.
ഇതാദ്യമായല്ല മെലോണി ഇന്ത്യൻ സ്റ്റൈലിൽ ആക്സസറൈസ് ചെയ്യുന്നത്. കുറച്ച് ദിവസം മുൻപ് ലോകത്തിലെ മുൻനിര ഫർണിച്ചർ ഡിസൈൻ ഷോകേസായ സലോൺ ഇന്റർനാഷണൽ ഡെൽ മൊബൈലിൽ നിന്നുള്ള വിഡിയോയിലും മെലോണി ഇന്ത്യൻ സ്റ്റൈൽ കമ്മലിലാണ് പ്രത്യക്ഷപ്പെട്ടത്. ഇനിയിപ്പോൾ ഈ വെസ്റ്റേൺ-ഈസ്റ്റേൺ ഫ്യൂഷൻ ഫാഷനിസ്റ്റകൾ പിന്തുടരുമോ എന്നാണ് ഫാഷൻ ലോകത്തുയരുന്ന ചോദ്യം.മേൽപ്പറഞ്ഞ അഭിപ്രായങ്ങൾക്കൊക്കെ അപ്പുറം മെലോണിക്ക് ഈ ജുംക ആര് സമ്മാനിച്ചതെന്ന ചർച്ചയും ഒരു വഴിക്ക് നടക്കുന്നുണ്ട്. മെലോണി സ്വന്തമായി വാങ്ങിയതാണോ ആരെങ്കിലും കൊടുത്തതാണോ ആണെങ്കിലതാരാകും. നെറ്റിസൺസ് ഉത്തരങ്ങൾക്കായി കാതോർക്കുന്നു.
