കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യ മദ്യപാനം; സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങി
കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യ മദ്യപാനത്തിൽ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങി. പൊലീസിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചുവെന്നും നടന്നത് അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.നർക്കോടിക്സ് എസിപി രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ആറുപേരും ഡ്യൂട്ടിലിരിക്കെയായിരുന്നു മദ്യപാനമെന്നാണ് കണ്ടെത്തൽ. സൈബർ എസിപിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടേതാണ് സസ്‌പെൻഷൻ നടപടി.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. എസ്‌ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
