മഴ മുന്നറിയിപ്പിൽ മാറ്റം, അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് മുന്നറിയിപ്പ്. 5 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇത്തവണ വേനൽ മഴയിൽ വൻ കുറവ് രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ ലഭിക്കേണ്ട സാധാരണ മഴയിൽ 63 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ 106 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇക്കുറി വെറും 37 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറവാണെങ്കിലും ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പത്തനംതിട്ടയിലും 19 ശതമാനം കുറവ് രേഖപ്പെടുത്തി. പാലക്കാട്, മലപ്പുറം ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ പത്ത് ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചത്. തൃശൂരിൽ 20 ശതമാനവും കാസർകോട് 79 ശതമാനവും കോട്ടയത്ത് 73 ശതമാനവും മഴയുടെ കുറവുണ്ടായി.
2025 ഏപ്രിലിൽ 126 മില്ലിമീറ്റർ മഴ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയും വലിയ കുറവ് അനുഭവപ്പെടുന്നത്. 2024-ൽ ഇത് 41 മില്ലിമീറ്റർ ആയിരുന്നു. മാർച്ച് മാസത്തിൽ ശരാശരിയെക്കാൾ കൂടുതൽ മഴ ലഭിച്ചെങ്കിലും ഏപ്രിലിലെ ഈ കനത്ത കുറവ് കൃഷിയെയും ജലലഭ്യതയെയും ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ മെയ് മാസത്തിന്റെ തുടക്കത്തിൽ കൂടുതൽ മെച്ചപ്പെട്ട വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
