KeralaTop News

‘ഭാരതാംബയുടെ ചിത്രം ഭാരതത്തിന്റെ അടയാളം, മന്ത്രിമാരുടേത് എന്ത് തരം നിലപാടാണ്?’ വിമര്‍ശനം പരസ്യമാക്കി ഗവര്‍ണര്‍

Spread the love

രാജ്ഭവനിലെ പരിസ്ഥിതിദിന ആഘോഷത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതില്‍ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാട് എന്ത് തരം ചിന്താഗതിയാണെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. രാജ്ഭവനില്‍ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റാന്‍ കഴിയില്ലെന്നും ഭാരതാംബ ഭാരതത്തിന്റെ അടയാളമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനിലെ പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടിയും മന്ത്രി പി പ്രസാദും വിട്ടുനിന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ പ്രതികരണം.

വിവാദങ്ങള്‍ക്കിടെ ഭാരതാംബ ചിത്രത്തിന്റെ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടിക്ക് തുടക്കമിട്ട ചിത്രങ്ങള്‍ രാജ്ഭവന്‍ പുറത്തുവിട്ടു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയതിനാലാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി പി പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തണം എന്നും ആദരിക്കണം എന്നും നോട്ടീസില്‍ കണ്ടതോടെയാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുന്‍പ് നല്‍കിയ നോട്ടീസില്‍ ഈയൊരു കാര്യം പറഞ്ഞിരുന്നില്ലെന്നും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാടില്‍ മന്ത്രിമാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ചിത്രം മാറ്റാനാകില്ലെന്ന് രാജ്ഭവന്‍ നിലപാടെടുക്കുകയായിരുന്നു.

ഇന്ന് വൈകീട്ട് രാജ്ഭവനില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചാണ് മന്ത്രിമാരുടെ നിലപാടിനെ ഗവര്‍ണര്‍ തുറന്നെതിര്‍ത്തത്. മന്ത്രിമാരല്ല ആര് പറഞ്ഞാലും ഭാരതത്തിന്റെ അടയാളമായ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ചടങ്ങില്‍ വച്ച് ഗവര്‍ണര്‍ പറഞ്ഞു. ജന്മഭൂമി പോലെ തന്നെ ഭാരതാംബയേയും സംരക്ഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.