Friday, February 13, 2026
Latest:
NationalTop News

അമൃത്സറില്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

Spread the love

സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി പഞ്ചാബ് അമൃത്സറിലെ ജനങ്ങളോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് നിര്‍ദേശം. അമൃത്സറില്‍ സൈറണ്‍ മുഴങ്ങി. വാതില്‍ തുറക്കരുതെന്നും വിളക്കുകള്‍ തെളിക്കരുതെന്നുമാണ് നിര്‍ദേശം. സുവര്‍ണക്ഷേത്ര പരിസരം ഉള്‍പ്പെടെ രാത്രി മുതല്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ടിലാണ്. പുലര്‍ച്ചെ 6.37നാണ് അമൃത്സറില്‍ സൈറണ്‍ മുഴങ്ങിയത്.

രാജസ്ഥാനും കനത്ത ജാഗ്രതയില്‍ തന്നെയാണ്. ബാര്‍മര്‍, ജയ്‌സാല്‍മര്‍, ബികാനെര്‍, ശ്രിഗംഗാനഗര്‍, ജോധ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും രാത്രി ബ്ലാക്ക് ഔട്ട് ആചരിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും.

ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും ജമ്മു കശ്മീരില്‍ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായെങ്കിലും എല്ലാത്തിനേയും തകര്‍ത്തുവെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. സേനാ മേധാവിമാരുമായി പ്രതിരോധമന്ത്രി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും പഞ്ചാബിലുമുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

നാളെ വരെ ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. പത്താന്‍കോട്ടും രജൗരിയിലുമുള്‍പ്പെടെ ചാവേര്‍ ആക്രമണമുണ്ടായെന്നത് ആര്‍മി തള്ളി. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലേക്ക് പാകിസ്ഥാന്‍ എട്ട് മിസൈലുകള്‍ തൊടുത്തുവെങ്കിലും വ്യോമ സേന അവയെ നിലംതൊടാതെ നശിപ്പിച്ചു.