പി എം ശ്രീ പദ്ധതിയിൽ തീരുമാനമെടുക്കാതെ മന്ത്രിസഭ; എതിർപ്പറിയിച്ച് CPI മന്ത്രിമാർ
കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ മന്ത്രിസഭ. പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് കൂടുതൽ ചർച്ച വേണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. സി.പി.ഐ മന്ത്രിമാർ പദ്ധതി നടപ്പിലാക്കുന്നതിൽ മന്ത്രിസഭയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ കൂടിയാലോചനക്ക് ശേഷമെ വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുക്കു.
കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിലേക്ക് വന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ ബോർഡിൽ പി എം ശ്രീ പദ്ധതി എന്ന് രേഖപ്പെടുത്തണം. ഒരു ബ്ലോക്ക് ലെവലിൽ പരമാവധി രണ്ട് സ്കൂളുകൾ വരെയാണ് ഈ പദ്ധതി പ്രകാരം ഏറ്റെടുക്കുന്നത്. അതിനായി ഒരു സ്കൂളിന് 85 ലക്ഷം മുതൽ 2 കോടി രൂപവരെ ലഭിക്കുന്ന പദ്ധതിയാണിത്. കൂടുതൽ അടിസ്ഥാന സൗകര്യ വികസനവും നിലവാരം മെച്ചപ്പെടുത്താനുള്ള മറ്റ് പഠന സൗകര്യങ്ങളും അടങ്ങുന്ന പദ്ധതിയാണിത്. സർക്കാരിന് ഏതാണ്ട് ഇക്കാര്യത്തിൽ 1186 കോടി രൂപയുടെ കുടിശ്ശികയാണ് ഉള്ളത്. അതുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.