മകന്റെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റ് ഒട്ടിച്ച് വിൽപ്പന; പ്രതിയായ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കും
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ച സംഭവത്തിൽ അച്ഛനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തേക്കും. ബാലനീതി നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എംഡിഎംഎ ചെറുകവറുകളിലാക്കി പത്തു വയസുകാരനായ മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് കൊണ്ട് ഒട്ടിച്ചു വിൽപ്പന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് 39കാരനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയെ ഉപയോഗിച്ച് ലഹരി വില്പന നടത്തിയിരുന്നു എന്ന് കണ്ടെത്തിയത്. പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു
യുവാവിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എംഡിഎംഎയടക്കമുള്ള ലഹരിവസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിൽപ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് പ്രതി മൊഴി നൽകിയത്. പത്തു വയസുകാരനായ മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പ് അല്ലെങ്കിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. ഇതിനുശേഷം ഇരുചക്ര വാഹനത്തിലോ കാറിലോ കുഞ്ഞിനെ ഒപ്പം കൊണ്ടുപോകും. തുടര്‍ന്ന് സാധരണ നിലയില്‍ ആര്‍ക്കും സംശയം തോന്നത്ത രീതിയിൽ ആവശ്യക്കാരിലേക്ക് എംഡിഎംഎയടക്കമുള്ള രാസലഹരിയെത്തിക്കുന്നതായിരുന്നു പ്രതിയുടെ രീതി.
ഇത്തരത്തിൽ ഒളിപ്പിച്ചു കടത്തുന്ന എംഡിഎംഎ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി വിൽപ്പന നടത്തുകയായിരുന്നുവെന്നും അറസ്റ്റിലായ പ്രതി ലഹരികടത്ത് മാഫിയയിലെ തലവനാണെന്നും പൊലീസ് വ്യക്തമാക്കി. മെഡിക്കൽ വിദ്യാർഥികൾക്കാണ് പ്രധാനമായും ഇയാൾ ലഹരി എത്തിച്ചു നൽകിയതെന്നും ഭാര്യവീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കോളേജ് വിദ്യാർത്ഥികളെ കച്ചവടത്തിന്റെ ഏജന്റുമാരാക്കി മാറ്റിയെന്നും കണ്ടെത്തി.ലഹരി വസ്തുക്കള്‍ കൂടുതല്‍ അളവില്‍ ഇയാള്‍ ഒളിപ്പിച്ചതായി സംശയുണ്ട്. കർണാടകത്തിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.