Thursday, April 2, 2026
Latest:
KeralaTop News

‘കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ല’; വഴിയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിരെ ഹൈക്കോടതി

Spread the love

വഴിയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കുമെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ടൂറിസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിന് സര്‍ക്കാര്‍ കുടപിടിക്കുന്നുവെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

നിയമ വിരുദ്ധമായി ഫ്ളക്സുകളും കൊടിതോരണങ്ങളും നിരന്തരം നിരത്തില്‍ ഉയരുന്നു. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ല. സര്‍ക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും കോടതി വിമര്‍ശിച്ചു. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ട് പോകാനാവില്ല. നിരത്തില്‍ നിറയെ ബോര്‍ഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം. ടണ്‍ കണക്കിന് ബോര്‍ഡുകള്‍ മാറ്റുന്നു, അതില്‍ കൂടുതല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.