താനും പ്രതിപക്ഷ നേതാവും ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല; എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനം
തിരുവനന്തപുരം: കോണ്‍ഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒറ്റക്കെട്ടാണ്. തന്നെ വിമര്‍ശിക്കുന്നതിലൂടെ ഇപി ജയരാജൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. തന്‍റെ നല്ല സുഹൃത്താണ് ഇപി ജയരാജനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശിതരൂറിൻെറ പ്രസ്താവനക്കെതിരെ പ്രത്യേകിച്ചൊരു നിർദ്ദേശവും ഹൈക്കമാണ്ട് നൽകിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
സിദ്ധാര്‍ത്ഥൻ എന്ന വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്നും നേതൃത്വം നൽകിയത് എസ്എഫ്ഐക്കാരാണെന്നും ആന്‍റി റാഗിങ് സ്ക്വാഡ് 97 പേരുടെ മൊഴിയെടുത്തിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ട്. എന്നാൽ, ഡീബാര്‍ ചെയ്ത പ്രതികളായ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിൽ പോയി. സിംഗിള്‍ ബെഞ്ചിന്‍റെ വിധി ഞെട്ടിക്കുന്നതായിരുന്നു. ഗുണദോഷിക്കാൻ മര്‍ദിച്ചുവെന്ന വിധി ന്യായം ഞെട്ടിച്ചു.
എത്ര നിസാരമായാണ് കോടതി ഇക്കാര്യം വിലയിരുത്തിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഹൈക്കോടതി വിധി കോട്ടയത്തെ കുട്ടികൾക്ക് പ്രേരകമായി. ഒരു പൗരനെന്ന നിലയിൽ ഉത്തരവിനെ വിമർശിക്കാൻ അധികാരമുണ്ട്. ഒരു കുട്ടിയെ റാഗ് ചെയ്ത് തല്ലി കൊന്നിട്ട് പ്രതികളെ തിരിച്ചടുക്കുകയാണെന്നും പൊലീസും സര്‍വകലാശാലയും പ്രതികളെ സഹായിക്കുകയാണെന്നും എത്ര രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഇവരെന്ന് ഇപ്പോൾ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.