ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റിട്ട NIT പ്രൊഫസർ ഷൈജ ആണ്ടവന് ഡീൻ ആയി സ്ഥാനക്കയറ്റം
ഗോഡ്സയെ പ്രകീർത്തിച്ച് കമന്റിട്ട് വിവാദത്തിലായ എൻ ഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. ഏപ്രിൽ ഏഴ് മുതൽ പ്ലാനിങ് ആൻഡ് ഡവലപ്മെൻറ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമ പോസ്റ്റിനു താഴെ കമന്റിട്ട ഷൈജ ആണ്ടവൻ നിലവിൽ ജാമ്യത്തിലാണ്.
ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമെന്നാണ് ഷൈജ ആണ്ടവൻ കമന്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ കൃഷ്ണരാജ് എന്ന പ്രൊഫൈലിൽനിന്ന് പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിനു താഴെയായിരുന്നു കമന്റ്. ഗോഡ്സെയെ പ്രകീർത്തിച്ചതിൽ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോൾ കമന്റ് പിൻവലിക്കുകയായിരുന്നു. കലാപ ആഹ്വാനത്തിന് ഇവർക്കെതിരെ കേസെടുത്തിരുന്നു.
2024-ലാണ് ഷൈജ ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടത്. കേസിൽ ഷൈജയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്തു വിട്ടയക്കുകയായിരുന്നു. 2025 ഏപ്രിൽ ഏഴാംതീയതി മുതൽ ഷൈജ ആണ്ടവൻ ഡീനായി ചുമതലയേൽക്കും.പ്രാരംഭ ഘട്ടത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. പ്രൊഫസർ പ്രിയാചന്ദ്രന്റെ ഡീൻ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഷൈജ ആണ്ടവനെ നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്.