‘സ്വന്തം മാതാപിതാക്കളെ കഴുത്തറുത്ത് കൊല്ലുന്ന സാഹചര്യം; ഗ്രാമങ്ങളിൽ ലഹരി വസ്തുക്കൾ യഥേഷ്ടം ലഭ്യം, വിദ്യാർത്ഥികൾ ക്യാരിയർമാരായി മാറുന്നു’
ലഹരി വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അവതരാനുമതി. പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്.
സമൂഹത്തിൽ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭ ചർച്ച ചെയ്യുന്നത്. വിവിധ ജില്ലകളിലെ ലഹരി ആക്രമണ വാർത്തകൾ സഭയിൽ ഉയർത്തി പി സി വിഷ്ണുനാഥ് രംഗത്തെത്തി.
കോഴിക്കോട് മകൻ മാതാവിനെ വെട്ടി കൊലപ്പെടുത്തിയത് സിനിമ കഥയല്ല. ലഹരി സ്വന്തം മാതാപിതാക്കളെ കഴുത്തറുത്ത് കൊല്ലുന്ന സാഹചര്യം സൃഷ്ടിക്കുന്നു. ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. ഗ്രാമങ്ങളിൽ ലഹരി വസ്തുക്കൾ യഥേഷ്ടം ലഭിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.
ലഹരി ആക്രമ കേസുകൾ എത്ര എന്ന് ചോദിച്ചപ്പോൾ, ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടിയാണ് ടി സിദ്ദിഖിന് കിട്ടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വരുന്നു. ആ കണ്ണികൾ മുറിക്കാൻ കഴിയണം. സൂക്ഷ്മവും ജാഗ്രതയോടുള്ള നിരീക്ഷണത്തിലും പരിശോധനയിലും മാത്രമേ ഇതിന് തടയിടാൻ സാധിക്കുകയുള്ളൂ.
വിദ്യാർത്ഥികൾ ക്യാരിയർമാരായി മാറുന്നു. അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കണം. പലപ്പോഴും തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടികൾ മാറുന്നു. രാസലഹരി കൂടുതലായി ഉപയോഗിക്കാൻ യുവാക്കൾ തയ്യാറാകുന്നു. പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ല എന്നതാണ് ഉപയോഗിക്കുന്നതിന് പിന്നില്ലെന്നും വിഷ്ണുനാഥ് ആരോപിച്ചു.
മാരക രാസ ലഹരികൾ സുലഭമായി ലഭിക്കുന്നു. കോഡ്പ ആക്ട് പ്രകാരം ഹാൻസും പാൻപരാഗും ഒക്കെ പിടിച്ചെടുക്കാൻ സാധിക്കും. കോഡ്പ്പയിൽ പിടിച്ചാൽ കിട്ടുന്ന പരമാവധി ശിക്ഷ 200 രൂപ പിഴയാണ്. അത് നിയമത്തിൻ്റെ പിഴവ്. സർക്കാർ വിശദമായി പരിശോധിക്കണം. പാഠ്യ പദ്ധതിയുടെ ഭാഗമായി ലഹരി ബോധവൽക്കരണം കൊണ്ടുവരണം. സ്കൂളുകളിൽ കൃത്യമായി മോണിട്ടറിങ് ഉണ്ടാകണം. ഇവിടെ എന്തൊക്കെ നടക്കുന്നു എന്നത് ചിരിച്ച് തള്ളാവുന്ന ട്രോൾ വാചകമല്ല. ലഹരി ഭൂതം കേരളത്തെ വരിഞ്ഞുമുറുക്കുന്നു. ഇതിനെ തടയാൻ സർക്കാർ എന്തെങ്കിലും ചെയ്തോ എന്നും വിഷ്ണുനാഥ് ചോദിച്ചു.
എന്തെങ്കിലും പഠനം സർക്കാർ നടത്തിയോ. എക്സൈസ് വകുപ്പ് ഉയർന്നു പ്രവർത്തിച്ചേ മതിയാകു. ലഹരി മാഫിയയുടെ കിരാതമായ വളർച്ചയ്ക്ക് മുന്നിൽ എക്സൈസ് എൻഫോഴ്സ്മെന്റിന് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. നിയമങ്ങൾ ശക്തമാക്കണം. നടപടികൾ കർശനമാക്കണം. വൈകുന്ന ഓരോ നിമിഷവും ഒരു തലമുറ വഴുതിപ്പോകുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു.