തൃശൂരിൽ ആനയിടഞ്ഞു: ഒരാൾ മരിച്ചു, കുത്തേറ്റ പാപ്പാൻ ചികിത്സയിൽ; ആനയെ തളച്ചു
തൃശൂർ ചിറ്റാട്ടുകരയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞു. ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45)ആണ് മരിച്ചത്. പച്ചമരുന്ന് വില്പനക്കാരനായ ആനന്ദും ഭാര്യയും പാടത്ത് കിടക്കുമ്പോഴാണ് വിരണ്ടോടിയ ആന പാഞ്ഞെത്തിയത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ട് ഓടുകയായിരുന്നു. ഭാര്യ ഓടി മാറിയതിനാൽ പരുക്കേറ്റില്ല.
ബ്രഹ്മകുളം പൈങ്കിണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തുകയും, ഏറെദൂരം ഇടഞ്ഞോടിയ ആന മറ്റൊരാളെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ചിറ്റാട്ടുകര-കടവല്ലൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെനേരെത്തെ പരിശ്രമത്തിന് ശേഷം ആനയെ തളച്ചു. കണ്ടാണിശേരി ഭാഗത്ത് വെച്ചാണ് തളച്ചത്. ലോറിയിൽ കയറ്റി ആനയെ കൊണ്ടുപോയി. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.