Friday, April 3, 2026
Latest:
KeralaTop News

ബാലരാമപുരം കൊലപാതകം; പൂജാരി കസ്റ്റഡിയിൽ

Spread the love

ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശി പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കരിക്കകത്ത് മൂകാംബിക മഠം എന്ന പേരിൽ ഇയാൾ ആശ്രമം നടത്തി വരികയായിരുന്നു. പ്രദീപ് കുമാറിന്റെ ഇപ്പോഴത്തെ പേര് ശംഖുമുഖം ദേവീദാസൻ എന്നാണ്. മുൻപ് കാഥികൻ എസ്‌പി കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു.

കുടുംബത്തിന് സാമ്പത്തിക അഭിവൃദ്ധി നേടുന്നതിന് കുട്ടി തടസ്സമാകുമെന്ന ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൊലപാതകമാണോ ഇതെന്നും പൊലീസ് പരിശോധിക്കും. പൂജാരിയെ ചോദ്യം ചെയ്യലിനായി ഇപ്പോൾ സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്കകം കൊലപാതകത്തിൽ പ്രദീപിനും പങ്കുണ്ടോയെന്ന് വ്യക്തമാകും.

ശ്രീതുവിനെതിരെ ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകി. മരണത്തിൽ ശ്രീതുവിൻ്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. അതേസമയം, കൊലപാതകത്തിൽ അമ്മയെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്ന് റൂറൽ എസ്പി കെ.എസ് സുദർശൻ അറിയിച്ചു. പ്രതിയായ ഹരികുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഫോൺ രേഖകളും സാഹചര്യതെളിവുകളും പരിശോധിക്കും. നഷ്ടമായ ചാറ്റുകൾ തിരിച്ചെടുത്ത് വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്ന് എസ്പി പറഞ്ഞു.