NationalTop News

സൽമാൻ ഖാനെതിരെയുണ്ടായ വധഭീഷണി; പ്രതി പച്ചക്കറി വിൽപ്പനക്കാരൻ, അറസ്റ്റ്

Spread the love

നടൻ സൽമാൻ ഖാനെതിരെ ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതി പിടിയിൽ. പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹസൻ (24) ആണ് ജംഷഡ്പുരിൽ നിന്ന് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മുംബൈ ട്രാഫിക് കൺട്രോൾ റൂമിന്‍റെ വാട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ നടന് നേരെ വധ ഭീഷണി എത്തുന്നത്.

ലോറന്‍സ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ തുടരാനും സല്‍മാന്‍ ഖാന്‍ 5 കോടി രൂപ നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ അവസ്ഥയേക്കാൾ മോശമാകും എന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ ഇയാൾ വ്യക്തമാക്കിയത്. എന്നാൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ തനിക്ക് ബിഷ്ണോയ് സംഘവുമായി ബന്ധമില്ലെന്നും ക്ഷമിക്കണമെന്നും കാണിച്ച് മറ്റൊരു സന്ദേശം ഇയാൾ പൊലീസിന് അയച്ചിരുന്നു.

അതേസമയം, ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സൽമാൻഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. കൃഷ്‌ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന് ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് വധഭീഷണി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയുടെ വീടിന് പുറത്ത് ബിഷ്‌ണോയി സംഘാംഗങ്ങൾ വെടിയുതിർത്തതും വലിയ വാര്‍ത്തയായിരുന്നു.