KeralaTop News

ശബരിമല റോപ് വേ പദ്ധതിക്കുള്ള പകരം ഭൂമി കൊല്ലത്ത്; റവന്യൂ ഭൂമി വനംവകുപ്പിന് നൽകാൻ ധാരണ

Spread the love

ശബരിമല റോപ് വേ പദ്ധതിക്കുള്ള പകരം ഭൂമി കൊല്ലത്ത്. കുളത്തൂപുഴ താലൂക്കിൽ കട്ടളപ്പാറയിലെ റവന്യൂ ഭൂമി വനംവകുപ്പിന് നൽകാൻ ധാരണയായി. ഈ മണ്ഡലകാലം പൂർത്തിയാകും മുമ്പ് നിർമാണ പ്രവർത്തികൾ ആരംഭിക്കാനാണ് തീരുമാനം. പാരിസ്ഥിതിക എതിർപ്പുകളിലും സാങ്കേതി പ്രശനങ്ങളിലും തട്ടി മുടങ്ങിപ്പോയ പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്.

പമ്പ ഹിൽടോപ്പിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ താലൂക്കിൽ കട്ടളപ്പാറയിലെ റവന്യു ഭൂമി നൽകും. ഇതിനായി വിശദമായ റിപ്പോർട്ട് നൽകാൻ കൊല്ലം ജില്ലാ കളക്ടറെ ചുമലതലപ്പെടുത്തി. നേരത്തെ കോട്ടയം ജില്ലയിലെ കഞ്ഞിക്കുഴി പരിഗണിച്ചെങ്കിലും റവന്യു-വനം വകുപ്പുകൾ തമ്മിൽ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് തർക്കം ഉയർന്നതോടെയാണ് പുതിയ സ്ഥലം കണ്ടെത്തിയത്.

ദേവസ്വം, വനം, റവന്യു വകുപ്പ് മന്ത്രിമാർ ബുധനാഴ്ച യോഗം ചേരും. ഇതിന് ശേഷം ഹൈക്കോടതിയെ തീരുമാനം അറിയിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പകരം ഭൂമി കണ്ടെത്തി നൽകണമെന്നായിരുന്നു കോടതി നിർദ്ദേശം. പമ്പ മുതൽ സന്നിധാനം വരെ 2.7 കിലോമീറ്ററാണ് റോപ് വേയുടെ നീളം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിന് പരിഹാരമാകും. റോപ് വേ വഴി അത്യാഹിത സേവനങ്ങളും ഉണ്ടാകും. 250 കോടിയിലേറെയാണ് പ്രതീക്ഷിക്കുന്ന ചെലവ്.