KeralaTop News

സതീശനല്ല പിണറായി വിജയൻ, നിലവാരം അളക്കാൻ വരണ്ടെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്; നിയമസഭയിൽ നാടകീയ രംഗങ്ങൾ

Spread the love

നിയമസഭയിൽ മുഖ്യമന്ത്രി- പ്രതിപക്ഷ നേതാവ് ഏറ്റുമുട്ടൽ. വിഡി സതീശന് കാപട്യത്തിന്റെ മുഖമാണെന്നും സതീഷനല്ല പിണറായി വിജയനെന്നും അത് എല്ലാവർക്കും ധാരണയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ. താൻ നിലവാരമില്ലാത്ത ആളെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങയെപ്പോലെ ഒരു അഴിമതിക്കാരൻ ആവരുത് എന്നാണ് എൻറെ എല്ലാ ദിവസത്തെയും പ്രാർത്ഥന എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. എൻ്റെ നിലവാരം അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നുള്ള പ്രതിപക്ഷനേതാവിന്റെ മറുപടി ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു.

പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ സമൂഹം വിശ്വസിക്കില്ല. അപവാദ പ്രചാരണങ്ങളിലൂടെ തകർത്തു കളയാമെന്ന് വിചാരിക്കരുത് മുഖ്യമന്ത്രി പറഞ്ഞു. ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ വണങ്ങിയത് ആരാണെന്ന് സ്വന്തം നേതാവിനോട് പ്രതിപക്ഷ അംഗങ്ങൾ ചോദിക്കണം. നിലവാരമില്ലാത്ത രീതിയിലാണ് സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവ് സംസാരിച്ചത്. നേരത്തെയും പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എല്ലാ പരിധിയും ലംഘിച്ചു ഇപ്പോൾ, പ്രതിപക്ഷത്തിന്റെ കാപട്യം സമൂഹം കാണുന്നുണ്ട്. ബോധപൂർവ്വം തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള നീക്കമാണ് പ്രതിപക്ഷം ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

എന്നാൽ മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കിയാൽ മതിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിനിടെ വിഡി സതീശന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതും പ്രസംഗം കട്ട് ചെയ്ത സഭ ടിവിയുടെ നടപടിയും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇതോടെ ചോദ്യങ്ങള്‍ ചോദിക്കാതെ പ്രതിപക്ഷം തുടര്‍ന്ന് ചോദ്യോത്തരവേള ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.അടിയന്തര പ്രമേയം അനുവദിക്കണമെന്ന ആവശ്യത്തിനായി സ്പീക്കറുടെ ഡയസിലേക്ക് പ്രതിപക്ഷം കടക്കാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയാണ് ഉണ്ടായത്. ഇതോടുകൂടി ഇന്നത്തെ സഭാസമ്മേളനം പിരിച്ചുവിട്ടു.അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നൽകിയിട്ടും സഭ പിരിയുന്നത് അപൂർവ്വ നടപടിയാണ്.