NationalTop News

ഇന്ത്യയിലും എം പോക്സ്; അതീവജാഗ്രതയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം

Spread the love

രാജ്യത്ത് എം പോക്‌സ് സ്ഥിരീകരികരിച്ച സാഹചര്യത്തിൽ അതീവജാഗ്രതയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എം പോക്‌സ് സ്ഥിരീകരിച്ചത്. കേന്ദ്ര സർക്കാർ ഉന്നതതല യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും.

പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് എത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവില്‍ നിരീക്ഷണത്തിലാണ്. സമ്പർക്ക പട്ടിക തയ്യാറാക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2022 ജൂലൈ മുതൽ രാജ്യത്ത് റിപ്പോർട്ടു ചെയ്യുന്ന ക്ലേഡ് 2 വൈറസാണ് യുവാവിൽ കണ്ടെത്തിയത്. ക്ലേഡ് 1 വൈറസ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനാൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. എന്നാൽ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.