KeralaTop News

അമ്മ’യെ തകർത്ത ദിനം, മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല: ഗണേഷ് കുമാർ

Spread the love

തിരുവനന്തപുരം : ‘അമ്മ’ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയിൽ പ്രതികരിച്ച് മന്ത്രി കെ. ബി ഗണേഷ് കുമാർ. അമ്മ എന്ന സംഘടനയെ തകർത്ത ദിവസമാണിന്നെന്നും നശിച്ച് കാണമെന്ന് ആഗ്രഹിച്ചവർക്ക് സന്തോഷിക്കാമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽ നിന്നും 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ളവരും കയ്യിൽ നിന്ന് കാശ് എടുത്താണ് അമ്മയെന്ന സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 130 ഓളം വരുന്ന ആളുകൾ മാസമായി 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ ഇതിന് നയിക്കാൻ ആർക്കും കഴിയില്ല. പുതിയ ആളുകൾ വരണമെന്നാണ് പറയുന്നത്. എന്താകുമെന്ന് കണ്ടറിയാം. ഒരു സംഘടന തകരുന്നത്, കാണുന്നവർക്ക് രസമാണ്. പക്ഷേ എനിക്ക് ഏറെ ഹൃദയ വേദന തോന്നിയ നിമിഷമെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലും ലൈംഗികാതിക്രമ പരാതികൾക്കും പിന്നാലെയാണ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉന്നയിച്ചതോടെയാണ് കൂട്ട രാജിയിലേക്കെത്തിയത്.