പശ്ചിമേഷ്യൻ സംഘർഷം: ‘ചർച്ചയ്ക്കും ധാരണയ്ക്കും തുടർന്നും തയാർ’; ഇറാൻ പ്രസിഡന്റ്
പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ. ചർച്ചയ്ക്കും ധാരണയ്ക്കും തുടർന്നും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. നാവികഉപരോധവും ഭീഷണികളും വാഗ്ദാനലംഘനവുമാണ് ചർച്ചകൾക്ക് തടസ്സമാകുന്നതെന്നും പെസഷ്‌കിയാൻ. ലോകം ട്രംപിന്റെ കപട വാക്കുകളും അവകാശവാദങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം കണ്ടുകൊണ്ടിരിക്കുന്നെന്നും പെസഷ്‌കിയാൻ.
അതേസമയം തൻ്റെ അഭ്യർത്ഥന മാനിച്ച് ഇറാൻ, സർക്കാർ വിരുദ്ധ വനിതാ പ്രക്ഷോഭകരുടെ വധശിക്ഷ ഒഴിവാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശംവാദം ഉന്നയിച്ചു. ഇന്ന് നടപ്പാക്കാനിരുന്ന എട്ട് വനിതാ പ്രക്ഷോഭകരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. ‘നാല് പേരെ ഇറാൻ ഉടൻ മോചിപ്പിക്കുമെന്നും ‘മറ്റ് നാല് പേർക്ക് ഒരുമാസം ജയിലിൽ കഴിയേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ- അമേരിക്ക രണ്ടാം ഘട്ട സമാധാന ചർച്ച വെള്ളിയാഴ്ച നടക്കുമെന്നാണ് സൂചനകൾ.
വെടിനിർത്തൽ സമയപരിധി നീട്ടിയെങ്കിലും ഇറാനെതിരെയുള്ള നാവികഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ വെടിനിർത്തൽ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് ആരോപിച്ചിരുന്നു. അതേസമയം ആക്രമണമുണ്ടായാൽ പ്രതിരോധിക്കാൻ രാജ്യത്തിന്റെ സായുധ സേന സജ്ജമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് പറഞ്ഞു.
