National

‘ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചത് രാവിലെ 8.40ന്; എഞ്ചിൻ ഓണായത് പുലർച്ചെ 3.47ന്’; പുറത്തുവന്ന GPS വിവരങ്ങൾ തെറ്റെന്ന് MLA

Spread the love

കർണാടക ഷിരൂരിലെ മണ്ണിടിയച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ജിപിഎസ് ലൊക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തെറ്റെന്ന് സതീഷ് കൃഷ്ണ സെയിൽ എംഎൽഎ. അപകടമുണ്ടായ രാവിലെ 8.40നാണ് ലോറിയുടെ ജിപിഎസ് അവസാനമായി ലഭിച്ചതെന്ന് എംഎൽ‌എ പ്രതികരിച്ചു. അപകടമുണ്ടായ 16ന് പുലർച്ചെ 3.47ന് അവസാനമായി ലോറിയുടെ എഞ്ചിൻ ഓണായതെന്ന് എംഎൽഎ വ്യക്തമാക്കി.

ഭാരത് ബെൻസ് സാങ്കേതിക വിഭാഗം റിപ്പോർട്ട് നൽകിയെന്ന് സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അർജുനായുള്ള തെരച്ചിലുമായും ബന്ധപ്പെട്ട് പല യൂട്യൂബ് ചാനലുകളിലും ഉൾപ്പെടെ തെറ്റായ വിവരങ്ങൾ പുറത്തുവരുന്നുവെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് ഇന്നലെ ട്വന്റിഫോർ എൻകൗണ്ടർ പ്രൈമിൽ പ്രതികരിച്ചിരുന്നു. അർജുനെ കാണാതായ ശേഷവും അർജുൻ സഞ്ചരിച്ചിരുന്ന ലോറി ഓണായെന്ന വാർത്ത വന്നതെങ്ങനെയെന്ന് തനിക്കറിയില്ലെന്ന് മനാഫ് പറഞ്ഞു. ഫോൺ ഓണായെന്നതിൽ മാത്രമാണ് തനിക്ക് ഉറപ്പുള്ളതെന്നും മനാഫ് വ്യക്തമാക്കി.

അതേസമയം അർജുനാുള്ള തെരച്ചിൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ സിഗ്നൽ കണ്ടെത്തിയ പുഴയിലെ മൺകൂനയിൽ ഇന്ന് വിശദമായി പരിശോധന നടത്തും. ആഴത്തിൽ ലോഹ ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷൻ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തിൽ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമർ യന്ത്രം ഉച്ചയോടെ എത്തിക്കുമെന്നാണ് വിവരം.