Kerala

തുടർച്ചയായ രണ്ടാംവര്‍ഷവും 200 കോടിക്കുമേല്‍ വിറ്റുവരവ്: സിഡ്‌കോയ്ക്ക് 1.4 കോടിയുടെ പ്രവര്‍ത്തനലാഭം

Spread the love

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച, സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ചെറുകിട വ്യവസായ വികസന കോർപ്പറേഷൻ (സിഡ്‌കോ) കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും നേടി. തുടർച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു

ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും സിഡ്‌കോയുടെ വിജയം ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം പ്രവര്‍ത്തനലാഭവും നേടിയ 2022-23 സാമ്പത്തികവർഷത്തിലാണ് കഴിഞ്ഞ 15 വർഷക്കാലയളവിൽ സിഡ്‌കോ ആദ്യമായി ലാഭത്തിലെത്തുന്നത്.ഇപ്പോഴത്തെ മാനേജ്‌മെന്റ് ചുമതലയേറ്റശേഷം 32 മാസക്കാലയളവിൽ 632 കോടി രൂപയുടെ വിറ്റുവരവ് സിഡ്കോയ്ക്ക് കൈവരിക്കാനായി. നടപ്പു സാമ്പത്തികവർഷം 264 കോടി രൂപയുടെ വിറ്റുവരവും 3.42 കോടി രൂപ പ്രവര്‍‌ത്തനലാഭവുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ സി.പി. മുരളി പറഞ്ഞു.

സിഡ്‌കോയുടെ വിവിധ എസ്‌റ്റേറ്റുകളിലായി ഒഴിഞ്ഞുകിടന്നിരുന്നതും പ്രവർത്തിക്കാത്തതുമായ വിവിധ സ്ഥലങ്ങളും ഷെഡ്ഡുകളും തിരിച്ചെടുത്ത് യോഗ്യരായവർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കാനായി ജില്ലാ ലാൻഡ് അലോട്‌മെന്റ് കമ്മിറ്റി മുഖേന അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ മാത്രം 114 സെന്റ് സ്ഥലവും പത്തോളം ഷെഡ്ഡുകളും നിയമാനുസൃതം തിരിച്ചെടുത്തിട്ടുണ്ട്. ഇവയുടെ റീ അലോട്‌മെന്റിലൂടെ ഏകദേശം അഞ്ചു കോടി രൂപയുടെ വരുമാനമാണ് നടപ്പു സാമ്പത്തികവർഷം ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു.

ചന്ദ്രയാൻ മൂന്നിന് ആവശ്യമായ 1.5 കോടി രൂപ മൂല്യം വരുന്ന വിവിധ ടൂളുകളും അനുബന്ധ ഉപകരണങ്ങളും സിഡ്‌കോയുടെ ടിആർടിസി യൂണിറ്റുകൾ നിർമിച്ചു നൽകിയിരുന്നു. അതിനുപുറമേ വിഎസ്എസ്സി, ഐഎസ്ആർഒ എന്നീ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികൾക്ക് ആവശ്യമായ ഉപകരണങ്ങളും നിർമിച്ചു നൽകുന്നുണ്ട്. സർക്കാർ അനുവദിച്ച 14.89 കോടി രൂപ ഉപയോഗിച്ച് സിഡ്‌കോ യൂണിറ്റുകൾ നവീകരിച്ചുവരികയാണ്. 2020-21 സാമ്പത്തികവര്ർഷം വരെയുള്ള ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയതായും വിരമിച്ച ജീവനക്കാരുടെ മുടങ്ങിക്കിടന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായി വിതരണം ചെയ്തുകഴിഞ്ഞതായും സന്തോഷ് കോശി തോമസ് പറഞ്ഞു.
ഐഎസ്ആര്‍ഒ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ക്കുപുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളായ ഇരുമ്പ്, ഉരുക്ക് വസ്തുക്കളും സിമന്റ്, ബിറ്റുമിന്‍, പെയിന്റുകള്‍, റൂഫിംഗ് ഷീറ്റുകള്‍, ലൂബ്രിക്കന്റുകള്‍ തുടങ്ങിയവ സിഡ്കോ തങ്ങള്‍ക്കുകീഴിലുള്ള വിവിധ സൂക്ഷ്മ, ചെറുകിട വ്യവസായ യൂണിറ്റുകള്‍ വഴി വിതരണം ചെയ്യുന്നുണ്ട്.