Uncategorized

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ റിപ്പോർട്ട് വൈകിയേക്കും

Spread the love

 

അഹമ്മദാബാദ് വിമാന അപകടത്തിൽ അന്തിമ അന്വേഷണ റിപ്പോർട്ട് വൈകിയേക്കും. അപകടം നടന്ന് ഒരു വർഷം തികയുമ്പോഴും അന്വേഷണ റിപ്പോർട്ട് പൂർത്തിയായിട്ടില്ല. തകർന്ന വിമാനത്തിലെ എൻജിനുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ജിഇ എയ്‌റോസ്‌പേസ് കമ്പനിയിലേക്ക് ആണ് അയച്ചിരിക്കുന്നത്. വിമാനത്തിലെ എൻജിനുകളുടെ വിശദമായ പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ കഴിയൂ എന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

 

 

കഴിഞ്ഞവർ‌ഷം ജൂൺ 12നാണ് അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തിൽ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാർ അടക്കം 242 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ള 241 പേരും അപകടത്തിൽ മരിച്ചിരുന്നു.