‘ഒരിക്കലും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; അമേരിക്ക എപ്പോഴും സൈനിക മാർഗത്തിലേക്ക് തിരിയുന്നു’; ഇറാൻ
അമേരിക്കയുടെ 14 ഇന സമാധാനപദ്ധതിയുടെ പരിശോധന തുടരുന്നുവെന്ന് ഇറാൻ. അമേരിക്കയുടെ സമാധാന നിർദ്ദേശത്തിന്മേൽ ഇറാന്റെ പ്രതികരണം ഇന്ന് പ്രതീക്ഷിക്കുന്നുവെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാൻ ഒരിക്കലും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും നയതന്ത്രപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുമ്പോൾ അമേരിക്ക എപ്പോഴും സൈനിക മാർഗത്തിലേക്ക് തിരിയുന്നുവെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.
അതേസമയം യുഎഇയ്ക്കെതിരായ ഇറാൻ ആക്രമണം തുടരുകയാണ്. നാല് ദിവസം മുൻപ് ആരംഭിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാൻ ഏറ്റെടുത്തിട്ടില്ല.ഇന്ന് രണ്ട് ബലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫുജൈറ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് സൂചന. ഇതുവരെ 551 ബലിസ്റ്റിക് മിസൈലുകളും ഇരുപത്തിയൊൻപത് ക്രൂയിസ് മിസൈലുകളും 2263 ഡ്രൈണുകളും നേരിട്ടതായി യുഎഇ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ഇതിനിടെ ലെബനോണിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ഇന്നലെ മാത്രം 31 പേർ കൊല്ലപ്പെട്ടുവെന്ന് ലെബനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. റഷ്യയും യുക്രെയ്‌നും തമ്മിൽ മൂന്നു ദിവസത്തെ വെടിനിർത്തൽ കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിന്റെ തുടക്കമാണിതെന്നും ട്രംപ് പറഞ്ഞു. വെടിനിർത്തൽ സമയത്ത് ആയിരം തടവുകാരുടെ കൈമാറ്റവും നടക്കും. ഇന്നു മുതൽ ഈ മാസം 11 വരെയാണ് വെടിനിർത്തൽ. റഷ്യയും യുക്രെയ്‌നും വെടിനിർത്തൽ സ്ഥിരീകരിച്ചു.
