Uncategorized

വിജയ് വഴി, തനി വഴി! അധിക സുരക്ഷ വേണ്ട, മെറ്റല്‍ ഡിറ്റക്ടറും ഒഴിവാക്കി

Spread the love

 

തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവയ്ക്കുന്ന വിജയ് അധികാരം ഏറ്റെടുക്കും മുന്‍പ് തന്നെ ജനപ്രിയ നടപടികളുമായി തമിഴ് ജനതയുടെ മനസ്സ് കീഴടക്കുന്നു. ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ച് അധികാരം ഏറ്റെടുക്കുന്നതിനു മുന്നോടിയായി വിജയ് അകമ്പടി വാഹനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒഴിവാക്കി. ( Vijay ordered withdrawal of security cover)

ഇന്നലെ വൈകിട്ടോടെ വിജയിന്റെ സുരക്ഷാ വിഭാഗത്തോടൊപ്പമുണ്ടായിരുന്ന കോണ്‍വോയ് വാഹനങ്ങള്‍ പിന്‍വലിച്ചു. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും നീക്കം ചെയ്തു. അതോടൊപ്പം വസതിയില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടറുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും അഴിച്ചുമാറ്റി.തനിക്ക് അനുവദിച്ച കോണ്‍വോയ് വാഹനങ്ങളും അധിക സുരക്ഷാ ക്രമീകരണങ്ങളും പിന്‍വലിക്കാന്‍ വിജയ് നേരിട്ട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ സുരക്ഷാ ക്രമീകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതായും ടി.വി.കെ ജോയിന്റ് ജനറല്‍ സെക്രട്ടറിയും നിയുക്ത എം.എല്‍.എയുമായ സി.ടി.ആര്‍. നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് വിജയ്‌യുടെ സുരക്ഷ പിന്‍വവിച്ചത്.

 

നീലാങ്കരൈയിലെ വിജയിന്റെ വസതിക്കും പനയൂരിലെ ഓഫീസിനും ചുറ്റുമുള്ള സുരക്ഷാ സാന്നിധ്യം കുറയ്ക്കാനുള്ള തീരുമാനം ടി.വി.കെ അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം മാത്രം എടുത്തതാണെന്നും ഭരണപരമായ മറ്റ് മാറ്റങ്ങള്‍ മൂലമല്ലെന്നും നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു. ജനങ്ങള്‍ക്കും അയല്‍വാസികള്‍ക്കും വാഹനയാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ ഈ ഘട്ടത്തില്‍ തനിക്ക് കോണ്‍വോയ് വാഹനങ്ങളോ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളോ ആവശ്യമില്ലെന്ന് നേതാവ് വിജയ് തന്നെയാണ് പോലീസിനോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

നിര്‍മ്മല്‍ കുമാര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നീലാങ്കരൈയിലും പനയൂരിലും ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ വിന്യാസം ഗതാഗത തടസ്സങ്ങള്‍ക്കും പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ക്കും കാരണമായിരുന്നു. മുഖ്യമന്ത്രിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് തന്റെ യാത്രകള്‍ കാരണം പൊതുജനങ്ങള്‍ക്ക് നിയന്ത്രണങ്ങളോ കാലതാമസമോ നേരിടേണ്ടി വരരുത് എന്ന് വിജയിന് തോന്നി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാല്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പുനരാരംഭിക്കുമെന്നും സൂചനയുണ്ട്. വിജയിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ വച്ച് ആളുകളെ തടഞ്ഞാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.