ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ പോലും ജയമില്ല; ഒരു ചലനവും ഉണ്ടാക്കാതെ ട്വന്റി20
കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സാന്നിധ്യവും അറിയിക്കാതെ ട്വന്റി20. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ പോലും ട്വന്റി20 പാര്‍ട്ടിക്ക് ശക്തമായ ചലനം ഉണ്ടാക്കാനായില്ല. ട്വന്റി 20 പാര്‍ട്ടിയുടെ സഹായത്തോടെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സാന്നിധ്യം ഉറപ്പിക്കാമെന്ന ബിജെപിയുടെ രാഷ്ട്രീയമോഹങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയേറ്റത്.
എന്നാൽ ചരിത്രത്തിലാദ്യമായി ഇത്തവണ കേരള നിയമസഭയില്‍ ബിജെപിക്ക് മൂന്ന് അംഗങ്ങൾ. നേമം മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരില്‍ ബി ഗോപകുമാറും കഴക്കൂട്ടത് വി മുരളീധരനുമാണ് ജയിച്ചത്. രാജീവ് ചന്ദ്രശേഖര്‍ 3800 വോട്ടിനും ബിബി ഗോപകുമാര്‍ 4402 വോട്ടിനുമാണ് വിജയിച്ചത്.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലാണ് ട്വന്റി 20 മത്സരിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8 സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം, ചാലക്കുടി എന്നീ സീറ്റുകളിൽ ട്വന്റി 20 മത്സരിച്ചിരുന്നു.
കുന്നത്തുനാട്ടില്‍ ട്വന്റി 20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ബാബു ദിവാകരന്‍ 39958 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ട്വന്റി 20 പാര്‍ട്ടി 41,890 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥിയാകട്ടെ 7056 വോട്ടുകളും നേടിയിരുന്നു. എന്നാല്‍ ഇത്തവണ രണ്ടു പാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചപ്പോള്‍ 9000 ലേറെ വോട്ടുകളാണ് കുറഞ്ഞത്.
തൃക്കാക്കാര നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഖിൽ മാരാറിന് വമ്പൻ തോൽവി.50211 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് വിജയിച്ചത്. ജയിച്ച ഉമ തോമസ് 83375 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പുഷ്പ ദാസ് 33164 വോട്ടുകളും എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ 21424 വോട്ടുകളും നേടി.
