പൊരിവെയിലത്ത് പ്രവർത്തിച്ച ആയിരക്കണക്കിന് പ്രവർത്തകരുണ്ട്, അവരെ നിരാശരാക്കുന്നു;മുഖ്യമന്ത്രി ചർച്ചയിൽ PMA സലാം
തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും പിഎംഎ സലാം.
മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ യുഡിഎഫ് അണികളെ നിരാശരാക്കുന്നുവെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.’ചര്‍ച്ചകള്‍ അനവസരത്തിലാണ്. ചോദിക്കുമ്പോള്‍ ലീഗ് അഭിപ്രായം പറയും. മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം. ഭൂരിപക്ഷം കിട്ടണം. യുഡിഎഫില്‍ നടക്കുന്ന ചര്‍ച്ച പുറത്തു വിടുന്നത് ഉചിതമായ നടപടിയല്ല. ഇത് ശരിയല്ലെന്നാണ് ലീഗിന്റെ അഭിപ്രായം. പൊരി വെയിലത്ത് പ്രവര്‍ത്തിച്ച ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഉണ്ട്. അവരെ നിരാശരാക്കുന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍’, പിഎംഎ സലാം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താന്‍ അതിനെ ന്യായീകരിക്കുകയല്ലെന്നും പിഎംഎ സലാം പറഞ്ഞു. പക്ഷേ ഈ ചര്‍ച്ച പ്രവര്‍ത്തകരെ നിരാശരാക്കുമെന്നും നേതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണം. പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുത്. ലീഗിന് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. ഒന്നും ചോദിച്ച് വാങ്ങില്ല. ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും’, പിഎംഎ സലാം പറഞ്ഞു.
