KeralaTop News

‘ആരോപണത്തിന്റെ പേരിൽ ഒരാൾ കുറ്റക്കാരനാണെന്ന് പറയാനാകില്ല’; കെ എം എബ്രഹാമിനെ പിന്തുണച്ച് ഇ പി ജയരാജൻ

Spread the love

കെ എം എബ്രഹാമിനെ പിന്തുണച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. എബ്രഹാമിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത് ആരോപണം മാത്രമാണ്. ആരോപണത്തിന്റെ പേരിൽ ഒരാളെ കുറ്റക്കാരൻ ആണെന്ന് പറയാൻ കഴിയില്ലെന്നും വ്യക്തികളല്ല സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. രാജി വെക്കേണ്ടതുണ്ടോ എന്നതെല്ലാം ഗവൺമെൻറ് വിശദമായി ആലോചിക്കും.
ഈ സർക്കാർ ശരിയേ ചെയ്യൂവെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്.

2015ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇക്കാലത്ത് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കെ എം എബ്രഹാമിന് മുംബൈയിലും തിരുവനന്തപുരത്തും ആഡംബര ഫ്‌ളാറ്റുകളും കൊല്ലത്ത് ഷോപ്പിംഗ് മാളുമുണ്ട്. ഈ സ്‌നപത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ഉള്‍പ്പെടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് എതിരെ കെ എം എബ്രഹാം അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ പിന്തുണയോടെയാണ് ഇദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനും,മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ കാരണമെന്നായിരുന്നു കെ എം എബ്രഹാമിന്റെ പ്രതികരണം.