Kerala

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

Spread the love

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. വിചാരണക്കോടതി നടപടി ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ട് സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ മാത്രമാണ് വധശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്.

എട്ടാഴ്ചത്തെ ജയിലിലെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച ശേഷമാകും സുപ്രിംകോടതി മറ്റ് നടപടികളിലേക്ക് കടക്കുക. പ്രതിയുടെ മനശാസ്ത്ര-സ്വഭാവ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ ജയിലുമായി ബന്ധപ്പെട്ട് പ്രതിയുടെ സ്വഭാവ റിപ്പോര്‍ട്ടും തൃശൂരിലെ വിയൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് ജയില്‍ സംബന്ധമായ റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല. മനശാസ്ത്ര പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. ഇത് ശരിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതിയും ശിക്ഷശരിവച്ചത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്ലാം നല്‍കിയ അപ്പീലിലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാര്‍, എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചിരുന്നത്.