Kerala

‘ആവിക്കൽ തോട് പ്ലാന്റിനെതിരായ സമരത്തിന് പിന്നിൽ മത തീവ്രവാദികൾ’; കോഴിക്കോട് ഡെപ്യൂട്ടി മേയറിന്റെ പരാമർശം വിവാദത്തിൽ

Spread the love

ആവിക്കൽതോട് ശുചിമുറി മാലിന്യ പ്ലാന്റിനെതിരായ സമരത്തിന് പിന്നിൽ മുസ്ലിം മത തീവ്രവാദികളെന്ന കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സിപി മുസാഫിർ അഹമ്മദിന്റെ പരാമർശം വിവാദത്തിൽ. ഡെപ്യൂട്ടി മേയർക്കെതിരെ പ്രതിഷേധവുമായിവിവിധ സംഘടനകൾ രംഗത്തെത്തി. കൗൺസിൽ യോഗത്തിലായിരുന്നു ഡെപ്യൂട്ടി മേയറുടെ വിവാദ പരാമർശം.

നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇക്കാര്യം പറഞ്ഞിരുന്നു. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസിന്റെ ചില സൂചനകൾ ഈ വിഷയത്തിൽ ലഭിച്ചിരുന്നു. സമരത്തിൽ എസ്ഡിപിഐ പോലുള്ള സംഘടനകൾ പുറത്തുനിന്ന് ആൾക്കാരെ സംഘടിപ്പിച്ചിരുന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ മുസാഫിർ അഹമ്മദിന്റെ പ്രസ്താവന ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ്. ആവിക്കൽതോട് – കോതി ശുചി മുറി മാലിന്യ സംസ്‌കരണ പ്ലാന്റുമായി മുന്നോട്ടു പോകുമെന്ന നിലപാട് കോർപറേഷൻ കൗൺസിലിലാണ് ഡപ്യൂട്ടി മേയർ ആവർത്തിച്ചത്.

ആവിക്കലെയും കോതിയിലെയും പ്രതിഷേധത്തിൽ മുസ്ലീം മത തീവ്രവാദികൾ ഉണ്ടായിരുന്നെന്നും കോൺഗ്രസും ലീഗും ഈ സമരം ആളിക്കത്തിക്കാൻ ശ്രമിച്ചെന്നും സിപി മുസാഫിർ അഹമ്മദ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഡെപ്യൂട്ടി മേയറുടെ പരാമർശത്തിനെതിരെ സ്ഥലം കൗൺസിലറടക്കം യോഗത്തിൽ പ്രതിഷേധമുയർത്തി.