Kerala

അയ്ഷ ഗോൾഡിൽ നിക്ഷേപം നടത്തിയവർ സമരത്തിൽ; സ്ഥാപനം വിറ്റ് പണം നൽകാമെന്ന ഉറപ്പും പാഴായി, കിട്ടാനുള്ളത് 60 കോടി

Spread the love

കണ്ണൂർ പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോൾഡിൽ നിക്ഷേപം നടത്തി വഞ്ചിക്കപ്പെട്ടവർ സമരത്തിൽ. രണ്ടായിരത്തിലധികം പേർക്കായി 60 കോടിയോളം രൂപ തിരികെ നൽകാനുണ്ടെന്നാണ് പരാതി. സ്ഥാപനത്തിന്‍റെ സ്വത്തുക്കൾ വിറ്റ് പണം നൽകാമെന്ന ഉടമകളുടെ ഉറപ്പ് പാഴായതോടെ നിക്ഷേപകർ നിയമ നടപടിക്കും ഒരുങ്ങുകയാണ്.

പത്തിലധികം ഷോറൂമുകളുണ്ടായിരുന്ന സ്ഥാപനമാണ് പാപ്പിനിശ്ശേരിയിലെ അയ്ഷ ഗോൾഡ്. രണ്ടായിരത്തോളം പേരിൽ നിന്ന് പണവും സ്വർണവും നിക്ഷേപമായി വാങ്ങി. 2020 വരെ വാഗ്ദാനം ചെയ്ത തുക പ്രതിമാസം നിക്ഷേപകർക്ക് നൽകിയിരുന്നു. എന്നാൽ ഉടമ അഷ്റഫിന്‍റെ മരണത്തോടെ സ്ഥാപനം തകർന്നു. നിക്ഷേപകർക്ക് പിന്നീട് പണം കിട്ടാതായി.

സാധാരണക്കാർ മുതൽ വലിയ സാമ്പത്തിക നിലയുള്ളവരിൽ നിന്നുവരെ നിക്ഷേപം സ്വീകരിച്ചിരുന്നതായും ഒരു ലക്ഷം രൂപയ്ക്ക് മാസത്തിൽ 900 രൂപ വീതമാണ് ലാഭവിഹിതം നൽകിയിരുന്നതെന്നും നിക്ഷേപകരിലൊരാളായ സമീറ പറഞ്ഞു. സ്വത്തുവകകൾ വിറ്റ് പണവും സ്വർണവും തിരികെ നൽകാമെന്ന ഉറപ്പുകൾ നടപ്പായില്ല. വഞ്ചിക്കപ്പെട്ടവർ കൂട്ടായ്മകളുണ്ടാക്കി. അതിന്‍റെ നേതൃത്വത്തിലുളളവരും കബളിപ്പിച്ചെന്നാരോപിച്ചാണ് ഒരു വിഭാഗം സമരം തുടങ്ങിയത്.

ഏതാനും പേർ കേസിന് പോയിരുന്നുവെന്നും എന്നാൽ കേസിന് പോയാൽ വസ്തുക്കൾ വിൽക്കാൻ തീരെ സാധിക്കില്ലെന്ന് കമ്മിറ്റിക്കാർ മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചതെന്നും അതുകൊണ്ടുതന്നെ നിക്ഷേപർക്ക് കേസിന് പോകാനും പരാതിപ്പെടാനും ഭയമുണ്ടെന്നും പൊതുപ്രവർത്തകയായ സാജിദ പറയുന്നു. അഷ്റഫിന്‍റെ മകൻ ഉൾപ്പെടെയുളളവരാണ് നിലവിൽ സ്ഥാപന ഉടമകൾ. സ്ഥലവും കെട്ടിടങ്ങളും വിറ്റ് അറുപത് കോടിയോളം വരുന്ന ബാധ്യത തീർക്കുമെന്നാണ് ഇവരിപ്പോഴും നൽകുന്ന ഉറപ്പ്. അതിൽ വിശ്വാസമില്ലാത്ത നിക്ഷേപകർ നിയമനടപടിക്ക് ഒരുങ്ങുകയാണ്.