National

മോഷണ കുറ്റം ആരോപിച്ച് ആദിവാസി സ്ത്രീക്ക് ക്രൂര മർദനം; മുഖത്തും, കണ്ണിലും, സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി വിതറി

Spread the love

തെലങ്കാനയിലെ നാഗർകുർണൂലിൽ മോഷണ കുറ്റം ആരോപിച്ച് ആദിവാസി സ്ത്രീക്കുനേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും ക്രൂര പീഡനവും. മുഖത്തും, കണ്ണിലും, സ്വകാര്യ ഭാഗങ്ങളിലും മുളകുപൊടി വിതറി മർദിച്ചു. സംഭവത്തിൽ അതിക്രമത്തിന് ഇരയായ സ്ത്രീയുടെ സഹോദരി ഉൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ്‌ ചെയ്തു

തെലങ്കാനയിലെ നാഗർകുർണൂൽ ഗ്രാമത്തിൽ ജൂൺ ആദ്യ വാരമാണ് സംഭവമുണ്ടായത്. ആദിവാസി വിഭാഗത്തിൽപ്പെട്ട ചെഞ്ചു എന്ന സ്ത്രീക്ക് നേരെ മോഷണ കുറ്റം ആരോപിച്ചായിരുന്നു ബന്ധുക്കളുടെയും അയൽവാസികളുടെയും അതിക്രമം. മറ്റൊരു തവണ ഇവരുടെ സാരിയിൽ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു. ഇതിൽ സ്വകാര്യ ഭാഗങ്ങളിലടക്കം ഇവർക്ക് പൊള്ളലേറ്റിട്ടുണ്ട്.

ഞെട്ടിപ്പിക്കുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഇന്നലെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ ഇരയായ യുവതിയുടെ സഹോദരിയും സഹോദരി ഭർത്താവുമടക്കം നാല് പേർ അറസ്റ്റിലായി. അയൽവാസികളായ കൂടുതൽ പേരുടെ അറസ്റ്റ്‌ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.