National

5 വർഷത്തിനിടയിൽ 10,000 രൂപ 54 ലക്ഷം രൂപയാക്കിയ അത്ഭുത ഓഹരി

Spread the love

രാമക്ഷേത്രവും ലക്ഷദ്വീപ് ടൂറിസവുമെല്ലാം ഒരേ നിലയിൽ ജനശ്രദ്ധ ആകർഷിക്കുമ്പോൾ മുംബൈയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു കമ്പനിക്ക് കൈവന്നത് അഭൂതപൂർവമായ വളർച്ച. വൈബ്രൻ്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് 2024 അടക്കം ടൂറിസം രംഗത്തെ വലിയ മാറ്റങ്ങൾ വാർത്തകളിൽ നിറയുമ്പോഴാണ്, വെറും 2.40 രൂപയിൽ നിന്ന് പ്രവേഗ് കമ്പനിയുടെ ഓഹരി വില 1300 രൂപയിലേക്ക് അഞ്ച് വർഷത്തിനിടെ ഉയർന്നത്. 2023 ജനുവരിയിലാണ് പ്രവേഗ് തങ്ങളുടെ എക്കാലത്തെയും ഉയർന്ന ഓഹരിവിലയായ 1300 രൂപയിലെത്തിയത്. ഇന്ന് രാവിലെ 11.30 യ്ക്ക് കമ്പനിയുടെ ഓഹരി വില 835 രൂപയാണ്.

അഞ്ച് വർഷത്തിനിടെ കമ്പനിയുടെ വളർച്ച 54000 ശതമാനമാണ്. 2019 ൽ വെറും 10000 രൂപ ഈ കമ്പനിയിൽ നിക്ഷേപിച്ചവർ ഇന്ന് ലക്ഷപ്രഭുക്കളാകുമായിരുന്നുവെന്ന് ഉറപ്പ്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് ഈ കമ്പനി. എക്സിബിഷൻ മാനേജ്മെൻ്റ്, ഇവൻ്റ് മാനേജ്മെൻ്റ്, ടൂറിസം ആൻ്റ് ഹോസ്പിറ്റാലിറ്റി പബ്ലിക്കേഷൻ തുടങ്ങിയ മേഖലയിലാണ് ഇവരുടെ പ്രവർത്തനം. അയോധ്യ, റാൻ ഓഫ് കച്ച്, വാരാണസി, ദാമൻ ജിയു, സർദാർ സരോവരം തുടങ്ങിയ മേഖലകളിൽ ആഡംബര ടെൻ്റുകളും ആഡംബര റിസോർട്ടുകളുടെയും സേവനം ലഭ്യമാക്കുന്ന കമ്പനി, ലക്ഷദ്വീപിലെ അഗത്തി ദ്വീപിൽ കുറഞ്ഞത് 50 ടെൻ്റുകൾ സ്ഥാപിക്കാനുള്ള വർക്ക് ഓർഡർ ലഭിച്ചതായി ആറ് മാസം മുൻപ് പ്രഖ്യാപിച്ചിരുന്നു

ക്ലോക്ക് റൂം, ചേഞ്ചിങ് റൂം, സ്കൂബ ഡൈവിങ്, ഡെസിനേഷൻ വെഡ്ഡിങ്, കോർപറേറ്റ് യോഗങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കുള്ളതാണ് വർക്ക് ഓർഡർ. എന്നാൽ ഈ ഓഹരിയെ ഒരു ലോട്ടറി ടിക്കറ്റ് പോലെ സമീപിക്കണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. സർക്കാർ നയം മാറ്റം നേരിയ തോതിലായാൽ പോലും പ്രകടമായി തന്നെ പ്രവേഗ് പോലുള്ള ഓഹരികളെ സ്വാധീനിക്കും. അതിനാൽ ഉയർന്ന റിസ്ക് ഫാക്ടറുള്ളതാണ് ഓഹരി. തങ്ങളുടെ നിക്ഷേപത്തിൻ്റെ ഒരു ഭാഗം ലോട്ടറിയിൽ നിക്ഷേപിക്കുന്നത് പോലെ പ്രവേഗിൽ നിക്ഷേപിച്ചാൽ വലിയ നേട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സർക്കാർ ലക്ഷദ്വീപിലും അയോധ്യയിലും വലിയ തോതിൽ ടൂറിസം പ്രമോട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ ഇനിയും ഓഹരി വില ഉയർന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.