World

ഗസ്സയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി

Spread the love

ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സുരക്ഷാ കൗൺസിലിൽ അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഉപാധികളില്ലാതെ വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎസ് പ്രമേയം ലോക രാജ്യങ്ങൾ അംഗീകരിച്ചു. വോട്ടെടുപ്പിൽ നിന്ന് റഷ്യ വിട്ടുനിന്നു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവെച്ച മൂന്ന് ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. ആറാഴ്ച നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ പൂർണ്ണവും സമ്പൂർണവുമായ വെടിനിർത്തലും ഗാസയിലെ എല്ലാ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കലും ഉൾപ്പെടും. രണ്ടാം ഘട്ടത്തിൽ, പുരുഷ സൈനികർ ഉൾപ്പെടെ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കും. മൂന്നാം ഘട്ടത്തിൽ ഗസ്സയുടെ ഒരു പ്രധാന പുനർനിർമ്മാണം നിർദ്ദേശിക്കപ്പെടുന്നു.

നിർദേശം ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഇസ്രയേലും ഹമാസും എത്രയും വേഗം ഈ പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വെയ്ക്കാതെ നടപ്പാക്കണമെന്നാണ് നിർദേശം.