National

യുപിയിൽ പ്രതിപക്ഷ പ്രവർത്തകരെ വീട്ടുതടങ്കലിലാക്കി, വോട്ടെണ്ണലിൽ പങ്കെടുക്കുന്നത് തടയാൻ നീക്കം’: അഖിലേഷ് യാദവ്

Spread the love

ലഖ്നൌ: ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വീട്ടുതടങ്കലിലാക്കിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പൊലീസും ജില്ലാ ഭരണകൂടവും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ വോട്ടെണ്ണലിൽ പങ്കെടുക്കാൻ കഴിയാത്തവിധം വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും പൊലീസ് മേധാവിയെയും ടാഗ് ചെയ്താണ് അഖിലേഷ് യാദവിന്‍റെ പോസ്റ്റ്. മിർസാപൂർ, അലിഗഡ്, കനൗജ് ഒഴികെയുള്ള ജില്ലകളിലെ ജില്ലാഭരണകൂടവും പൊലീസും ചേർന്ന് പ്രതിപക്ഷ പാർട്ടി പ്രവർത്തകരെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി എന്നാണ് അഖിലേഷ് ആരോപിച്ചത്. എല്ലാ പാർട്ടികളും സമാധാനപരമായി പ്രവർത്തിക്കുമ്പോൾ, സർക്കാരും ജില്ലാ ഭരണകൂടങ്ങളും പൊതുജന രോഷത്തിന് ഇടയാക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഓഫീസർമാരെ മാറ്റി സമാധാനപരമായ അന്തരീക്ഷത്തിൽ വോട്ടെണ്ണൽ പൂർത്തിയാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം മഹാത്മാഗാന്ധിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനവും നടത്തുകയുണ്ടായി. അതേസമയം വോട്ടെണ്ണൽ നടക്കാനിരിക്കെ അസ്വസ്ഥതയുണ്ടാക്കാനാണ് അഖിലേഷ് ശ്രമിക്കുന്നതെന്നും കർശന നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.