Kerala

‘ഹരിഹരന്‍റേത് നാക്കുപിഴ, സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കിൽ താനും മാപ്പ് പറയുന്നു’: ഡിസിസി പ്രസിഡന്റ്

Spread the love

ആർഎംപി നേതാവ് കെ.എസ് ഹരിഹരന്‍റെ വിവാദ പരാമർശം ദൗർഭാഗ്യകരമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് കെ. പ്രവീൺകുമാർ. ഏതെങ്കിലും സഹോദരിയുടെ മനസ്സ് വേദനിച്ചെങ്കിൽ സംഘാടകർ എന്ന രീതിയിൽ ഖേദം പ്രകടിപ്പിക്കുന്നു.

ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് കെ എസ് ഹരിഹരന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പ്രതിപക്ഷ നേതാവടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോള്‍ തന്നെ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നുവെന്ന് പ്രവീണ്‍കുമാര്‍ ചൂണ്ടികാട്ടി.

കെ കെ രമക്കെതിരെ വലിയ ആക്രമണം ഉണ്ടായപ്പോള്‍ ആരും ഖേദം പ്രകടിപ്പിച്ചില്ല. സിപിഐഎം നേതാവ് പി ജയരാജന്‍ വടകരയിലെ സ്ത്രീകളെ വെണ്ണപ്പാളിയെന്ന് വിളിച്ചപ്പോഴും മാപ്പ് പറഞ്ഞിട്ടില്ല. നാക്കുപിഴ വന്നാല്‍ ഖേദ പ്രകടനം നടത്തുകയല്ലാതെ വേറെ വഴിയില്ലെന്നും പ്രവീണ്‍കുമാര്‍ അഭിപ്രായപ്പെട്ടു.

‘ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും’; എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം. വിവാദമായതോടെ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.