National

നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ

Spread the love

ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ടി ഡി പി സ്ഥാനാർത്ഥിയായി കന്നിയങ്കത്തിനൊരുങ്ങുന്നത് അമേരിക്കയിൽ ഡോക്ടറായിരുന്ന പെമ്മസാനി ചന്ദ്രശേഖർ എന്ന നാൽപത്തിയെട്ടുകാരനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥിയാണ് അദ്ദേഹം. തെലുഗുദേശം പാർട്ടി സ്ഥാനാർത്ഥിയായാണ് പെമ്മസാനി ചന്ദ്രശേഖർ മത്സരിക്കുന്നത്. 5705 കോടി രൂപയാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആസ്തി.

അമേരിക്കയിൽ ഡോക്ടറായി തൊഴിലെടുക്കുകയായിരുന്ന ചന്ദ്രശേഖറിനും ഭാര്യ ശ്രീരത്‌നയ്ക്കും നൂറിലേറെ കമ്പനികളിൽ ഓഹരികളുണ്ടെന്നതിനു പുറമേ, നാലായിരം കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപങ്ങളും അമേരിക്കയിലടക്കം വസ്തുവകകളുമുണ്ട്. സ്വന്തം നാട്ടിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ 2014 മുതൽ സജീവമായശേഷമാണ് രാഷ്ട്രീയത്തിലേക്കുള്ള ചന്ദ്രശേഖറിന്റെ കാൽവയ്പ്.

ടി ഡി പിയ്ക്കായി മുൻതെരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്തുണ്ടായിരുന്ന ചന്ദ്രശേഖർ ഗുണ്ടൂരിൽ മത്സരിക്കാനുള്ള തന്റെ താൽപര്യം വ്യക്തമാക്കുകയായിരുന്നു. പൊന്നൂറിൽ നിന്നുള്ള സിറ്റിങ് എം എൽ എയും വൈ എസ് ആർ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ കെ വെങ്കട റോസയ്യയാണ് ചന്ദ്രശേഖറിന്റെ എതിരാളി.