National

3ാം ഘട്ടത്തിലും നിരാശപ്പെടുത്തി പോളിംഗ്, യുപിയിലും ഗുജറാത്തിലും കുറഞ്ഞു, കർണാടകയിൽ കൂടി, ആശങ്കയിൽ പാർട്ടികൾ

Spread the love

ദില്ലി: മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ശതമാനം 64.58 ആയി. കഴിഞ്ഞ തവണത്തെക്കാൾ നിലവിൽ മൂന്ന് ശതമാനം കുറവാണിത്. ചില സ്ഥലങ്ങളിലെ കണക്കുകൾ കൂടി ഇന്ന് വരുമ്പോൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കർണ്ണാടകയിൽ പോളിംഗ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതലാണ്. അസമിലെ പോളിംഗ് 81 ശതമാനമാണ്. യുപിയിലും ഗുജറാത്തിലും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞു. മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾ കണക്ക് കൂട്ടലിലാണ്. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്.

ആദ്യ ഘട്ടത്തില്‍ 102 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തിയത്, 66.14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2019ൽ 69.43 ശതമാനം പോളിംഗാണ് ഉണ്ടായത്. 3.29 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പോളിംഗ് ശതമാനം 66.71 ആണ്. 2019ൽ 69.04 ശതമാനം പോളിങാണ് ഉണ്ടായിരുന്നത്.

മൂന്നാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്നലെ നടന്നു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 64.58 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2019 ൽ 67.33 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് വരുമ്പോള്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കും.