World

പ്രളയത്തില്‍ വിറങ്ങലിച്ച് ബ്രസീല്‍; 60 പേര്‍ മരിച്ചു

Spread the love

കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കൊടുങ്കാറ്റിലും വിറങ്ങലിച്ച് തെക്കന്‍ ബ്രസീല്‍. ബ്രസീലില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 60 ആയി. 70,000ലധികം ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 70ലേറെ പേരെ വെള്ളപ്പൊക്കത്തില്‍ കാണാതായി

പോര്‍ട്ടോ അലെഗ്രെയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നത് റിയോ ഗ്രാന്‍ഡെ ഡോ സുള്‍ സംസ്ഥാനത്ത് ഉള്‍പ്പെടെ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. പോര്‍ട്ടോ അലെഗ്രോയില്‍ ഒഴുകുന്ന ഗ്വായ്ബ നദിയുടെ ഉയരം 5.04 മീറ്ററായിരിക്കുകയാണ്. ചതുപ്പുപ്രദേശങ്ങളും സമീപത്തുള്ള ഗ്രാമങ്ങളും പൂര്‍ണമായി ഒഴിപ്പിക്കാനാണ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ബ്രസീലിലെ ഒരു മില്യണിലധികം ആളുകള്‍ അടിസ്ഥാന സാധനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. കെട്ടിടങ്ങള്‍ക്കുള്‍പ്പെടെ വലിയ തോതില്‍ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.