Kerala

‘തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി, ചിലർക്ക് പണത്തോട് ആർത്തി’, തുറന്നടിച്ച് കെ മുരളീധരൻ

Spread the love

തൃശ്ശൂർ : കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ക കെ. മുരളീധരൻ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നാണ് വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും മുരളീധരൻ പേരെടുത്ത് പറഞ്ഞ് യോഗത്തിൽ വിമർശിച്ചു. ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു വിമർശനം. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കൾക്ക് പണത്തോട് ആർത്തിയാണെന്നും തൃശ്ശൂരിലെ സ്ഥാനാർത്ഥിയായിരുന്ന മുരളീധരൻ കുറ്റപ്പെടുത്തി.

ടിഎൻ പ്രതാപനടക്കം തൃശ്ശൂരിൽ മുരളീധരന്റെ പ്രചാരണത്തെ മുന്നിൽ നിന്ന് നയിക്കുന്നതാണ് കണ്ടതെങ്കിലും അങ്ങനെയല്ലെന്നാണ് മുരളീധരന്റെ വിമർശനത്തിൽ നിന്നും വ്യക്തമാകുന്നത്. നേരത്തെ കോൺഗ്രസ് വിട്ട സഹോദരി പത്മജാ വേണുഗോപാൽ, ഉയർത്തിയ വിമർശനമാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുരളീധരനും ചൂണ്ടിക്കാണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത യോഗത്തിലാണ് കെ മുരളീധരൻ വിമർശനമുന്നയിച്ചത്.